ജിയോബേബിക്കും ജയരാജിനും പത്മരാജൻ സ്മാരക ചലച്ചിത്ര പുരസ്‌കാരം

തിരുവനന്തപുരം: പദ്മരാജൻ സ്മാരക ട്രസ്റ്റിൻ്റെ മികച്ച സംവിധായകനുള്ള അവാർഡ് ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) നേടി. ജയരാജിനാണ് (ചിത്രം:ഹാസ്യം) മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം.

വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്മരാജന്റെ പേരിലുള്ള 2020ലെ ചലച്ചിത്ര സാഹിത്യ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. സംവിധായകൻ ബ്ലസി ചെയർമാനും ബീനാ രഞ്ജിനി, വിജയകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്.

സാഹിത്യമേഖലയിൽ മനോജ് കുറൂരിന്റെ മുറിനാവ് ആണ് മികച്ച നോവലിനുള്ള പുരസ്‌കാരം നേടിയത്. കെ രേഖ (അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും) മികച്ച ചെറുകഥാകൃത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

കെ സി നാരായണൻ ചെയർമാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളുമായ സമിതിയാണ് സാഹിത്യ അവാർഡുകൾ നിർണയിച്ചത്. പി പദ്മരാജന്റെ ജന്മദിനമായ മെയ് 23ന് വിതരണം ചെയ്യേണ്ട പുരസ്‌കാരങ്ങൾ കൊറോണ സാഹചര്യത്തിൽ പിന്നീട് സമ്മാനിക്കുമെന്ന് പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ അറിയിച്ചു.