പൊതുസ്ഥലത്ത് മാസ്‌ക് ; നിയന്ത്രണങ്ങള്‍ കർശനമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം നേരിയ തോതില്‍ കൂടുന്ന സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. ആറ് മാസത്തേക്ക് കൂടി മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കിയാണ് ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

പൊതു സ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള എല്ലാ സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. സ്ഥാപനങ്ങള്‍, കടകള്‍, തീയറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ സാനിറ്റൈസര്‍ നല്‍കണം. ചടങ്ങുകളില്‍ സംഘാടകരാണ് ഇവ വിതരണം ചെയ്യേണ്ടത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്നലെ മാത്രം 1,113 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതേസമയം രാജ്യവ്യാപകമായും കൊറോണ വൈറസ് വ്യാപനം കൂടുന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19, 406 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.