അടുത്ത മാസം മുതൽ സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം

തിരുവനന്തപുരം: അടുത്ത മാസം ഒന്നുമുതൽ സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല. പൂർണമായ പരിശോധനയില്ലാതെ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയാൽ, ഡോക്ടർമാരുടെ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും.

ഹോട്ടൽ ജീവനക്കാരുടെ താമസസ്ഥലങ്ങളിൽ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും. അതിഥിതൊഴിലാളികൾ അടക്കമുള്ളവർ താമസിക്കുന്ന സ്ഥലങ്ങളിലെ സാഹചര്യവും ശുചിത്വവും പരിശോധിക്കും. കേരളത്തെ ‘സേഫ് ഫുഡ് ഡെസ്റ്റിനേഷനാ’ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

കേരളത്തിലുള്ളവർക്കും പുറത്തുനിന്നെത്തുന്നവർക്കും സംസ്ഥാനത്തെ ഏത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാവുന്ന സാഹചര്യം സൃഷ്ടിക്കും. ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധനകൾ കർശനമാക്കും. ക്രമക്കേടുകൾ കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ പേരുവിവരം മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.