ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനക്കേസിൽ സിബിഐക്ക് തിരിച്ചടി

കൊച്ചി : ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനക്കേസിൽ സിബിഐക്ക് തിരിച്ചടി. മുൻ ഡിജിപി സിബി മാത്യൂസ് അടക്കം ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുൻ ഡിജിപി സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ, വി കെ മൈന അടക്കമുള്ളവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.  ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഓരോ പ്രതികളും നൽകിയ പ്രത്യേക ജാമ്യ ഹർജി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 
പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായാട്ടിണെന്നും സിബി മാത്യൂസ് അടക്കമുള്ള പ്രതികളെകസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് സിബിഐ ഹൈക്കോടതിയിൽ വാദിച്ചത്.

പ്രതികൾക്ക്നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നെങ്കിലും സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. വീണ്ടും വാദം കേട്ട് മുൻ‌കൂർജാമ്യഹർജിയിൽ തീരുമാനം എടുക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഈ മാസം 27 ന് പ്രതികൾ എല്ലാവരും സിബിഐയ്ക്ക് മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.
വിദേശയാത്രക്ക് അനുമതിയില്ല, ഒരു ലക്ഷം രൂപ ബോണ്ട് കെട്ടണം, രാജ്യംവിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളാണ് കോടതി മുൻകൂർ ജാമ്യം നൽകി മുന്നോട്ടുവെച്ചത്.