വയനാട്ടുകാരുടെ ഉറക്കം കെടുത്തുന്ന കടുവാ ആക്രമണത്തിന് എതിരേ പ്രതിഷേധം ശക്തം

കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസ്

കൽപ്പറ്റ: വയനാട്ടിൽ കടുവാ ആക്രമണം തുടർക്കഥയാകുമ്പോൾ ജനരോഷം ഇരമ്പുന്നു. മാനന്തവാടിയിൽ കടുവാ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതോടെ മൃതദേഹം സംസ്‌ക്കാരിക്കാൻ കൂട്ടാക്കാതെ പ്രതിഷേധ വഴിയിലേക്ക് തിരിയുകയാണ് ബന്ധുക്കളും നാട്ടുകാരും. തുടർച്ചയായി ഉണ്ടാകുന്ന കടുവാ ആക്രമണം വയനാട്ടുകാരുടെ ഉറക്കം കെടുത്തുന്നുണ്ട്.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാലെ മൃതദേഹം സംസ്‌ക്കരിക്കുകയുള്ളുവെന്നാണ് കടുവാ ആക്രമണത്തിൽ മരിച്ച തോമസിന്റെ സഹോദരങ്ങളായ സണ്ണിയും ആന്റണിയും വ്യക്തമാക്കുന്നത്. കൂടുതൽ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും കടുവയെ വെടിവച്ചു കൊല്ലണം എന്നുമാണ് ഇവരുടെ ആവശ്യങ്ങൾ.

അതേസമയം കടുവയെ പിടികൂടാനായുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്. പുതുശേരി വെള്ളാരംകുന്നിൽ കർഷകന്റെ ജീവനെടുത്ത കടുവയെ കണ്ടെത്താൻ തിരച്ചിൽ സംഘം പുറപ്പെട്ടു. ആദ്യഘട്ടത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞ് 30 പേരാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ രാത്രി കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങ ആനപന്തിയിൽ നിന്ന് കുങ്കിയാനയെയും വെള്ളാരംകുന്നിൽ എത്തിച്ചിട്ടുണ്ട്. കടുവ കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം. വിവിധയിടങ്ങളിലായി എട്ട് നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്.

മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ചാണ് യുഡിഎഫും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തത്. കടുവഭീതി തുടരുന്നതിനാൽ തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എടവക പഞ്ചായത്തിലെ രണ്ട് സ്‌കൂളുകൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് മാനന്തവാടി താലൂക്കിലും യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും, ആശ്രിതന് സർക്കാർ ജോലിയും നൽകണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തോമസ് മരിച്ചത്. ഇന്നലെ രാവിലെ കടുവ ആക്രമിച്ച കർഷകൻ വെള്ളാരംകുന്ന് സ്വദേശി തോമസാണ് വൈകീട്ടോടെ മരിച്ചത്. കൃഷിയിടത്തിൽ വച്ചാണ് തോമസിനെ കടുവ ആക്രമിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ തോമസിനെ വിദഗ്ധ ചികിൽസയ്ക്ക് കോഴിക്കോട്ടേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം. മരിച്ച തോമസിന്റെ കുടുംബത്തിന് സർക്കാർ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.