സിഡ്‌നിയില്‍ വിമാനം അടിയന്തരമായി ഇറക്കി; എന്‍ജിന്‍ തകരാറെന്ന് സൂചന

സിഡ്‌നി: ന്യുസിലാന്‍ഡിലെ ഓക്‌ലാന്‍ഡില്‍ നിന്നും 145 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ഓസ്‌ട്രേലിയയിലെ സിനഡി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ക്വാന്‍ഡ കമ്പനിയുടെ ക്യൂഎഫ്-144 ബോയിംഗ് 737-800 വിമാനമാണ് ബുധനാഴ്ച അടിയന്തരമായി ഇറക്കിയത്. എന്‍ജിന്‍ തകരാറാണ് കാരണമെന്ന് സൂചനയുണ്ട്.

പറക്കലിനിടെ വിമാനത്താവളത്തിലേക്ക് ജാഗ്രത നിര്‍ദേശം നല്‍കിയ ശേഷം വിമാനം ഇറക്കുകയായിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ വിമാനത്താവളത്തില്‍ ആംബുലന്‍സ് സര്‍വീസുകള്‍ അടക്കം തയ്യാറാക്കിയിരുന്നു. എന്നാല്‍ അപകടമൊന്നും കൂടാതെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

വിമാനത്തിന്റെ തകരാര്‍ എന്താണെന്ന് എന്‍ജിനീയറിംഗ് വിഭാഗം പരിശോധിക്കുകയാണ്. കാരണം പറയാതെ അടിയന്തര സഹായം ആവശ്യമുണ്ടെന്ന സന്ദേശം നല്‍കിയ ശേഷമാണ് വിമാനം ഇറക്കിയത്.

ലോകത്തെ ഏറ്റവും സുരക്ഷിത വിമാന സര്‍വീസുകളില്‍ ഒന്നാണ് ക്വാന്‍ഡ. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഒരു അപകടം പോലും ഇവരുടെ സര്‍വീസില്‍ സംഭവിച്ചിട്ടില്ല. ഇരട്ട എന്‍ജിനുള്ള വിമാനമാണ് ക്വാന്‍ഡ. ഒരു എന്‍ജിന്‍ മാത്രം പ്രവര്‍ത്തിക്കുമ്പോഴും സുരക്ഷിതമായ ലാന്‍ഡിംഗ് സാധ്യമാണ്.