വിദേശത്തുനിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ വാക്‌സിനെടുക്കാം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തുനിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ കൊറോണ വാക്‌സിന്‍ രണ്ടാം ഡോസായോ മുന്‍കരുതല്‍ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. വിദേശത്ത് ലഭ്യമായ വാക്‌സിന്‍ ഒരു ഡോസോ, രണ്ട് ഡോസോ എടുത്ത് ഇന്ത്യയിലെത്തിയ പ്രവാസികള്‍ക്ക് അതേ വാക്‌സിന്‍ ഇവിടെ ലഭ്യമാകാത്തത് വലിയ ബുദ്ധിമുട്ടായിരുന്നു. ഇക്കാര്യം സംസ്ഥാനമുള്‍പ്പെടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു.

പ്രതിരോധ കുത്തിവെയ്പ്പ് സംബന്ധിച്ച ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റെ ശുപാര്‍ശ പ്രകാരമാണ് ഇപ്പോഴുള്ള നടപടി. സംസ്ഥാനത്തും അതനുസരിച്ചുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്. ഇത് പ്രവാസികള്‍ക്ക് വളരെയധികം സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇതനുസരിച്ച് ഭാഗികമായി വാക്‌സിന്‍ എടുത്ത ഇന്ത്യാക്കാര്‍ക്കും വിദേശികള്‍ക്കും കൊറോണയ്‌ക്കെതിരായി ആഭ്യന്തരമായി ലഭ്യമായ രണ്ടാമത്തെ ഡോസ് അല്ലെങ്കില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാവുന്നതാണ്. വിദേശത്തുനിന്നും വരുന്നവരുടെ വാക്‌സിനേഷനായി പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ 12 മുതല്‍ 14 വരെ വയസ്സുള്ള കുട്ടികള്‍ക്ക് കോര്‍ബിവാക്‌സ് വാക്‌സിനും 15 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിനുമായിരിക്കും ലഭിക്കുക. വാക്‌സിനെടുക്കാത്ത 12 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേരും വാക്‌സിനെടുക്കേണ്ടതാണ്.