നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുമെന്ന് അവതാരക

കൊച്ചി: അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുമെന്ന് അവതാരക. പരാതി പിന്‍വലിക്കാനുള്ള ഹര്‍ജി പരാതിക്കാരി ഒപ്പിട്ടു നല്‍കിയതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകന്‍ പറഞ്ഞു. നേരത്തെ അവതാരക നല്‍കിയ പരാതിയില്‍ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

ചട്ടമ്പി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെ ഇന്റര്‍വ്യൂ നല്‍കാനെത്തിയ ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ച് സംസാരിച്ചെന്നായിരുന്നു പരാതി. പൊലീസിനും സിനിമാസംഘടനകള്‍ക്കും അവതാരക പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മരട് പൊലീസാണ് നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.

അഭിമുഖം നടക്കുമ്പോള്‍ ശ്രീനാഥ് ഭാസി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ നടനെ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനായി നടന്റെ തലമുടി, നഖം, രക്തം എന്നിവയുടെ സാംപിളുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനാഥ് ഭാസിയ്ക്ക് നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്ന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.