നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അഭിമുഖത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി ചാനല്‍ അവതാരകയെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തിയതിനെത്തുടര്‍ന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി നടപടി.

സംഭവം വിവാദമായതോടെ സിനിമാസംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ശ്രീനാഥ് ഭാസി അവതാരകയോട് മാപ്പ് പറഞ്ഞതിനെത്തുടര്‍ന്നാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ കേസ് പിന്‍വലിക്കുകയാണന്ന് അറിയിച്ചത്. പരാതി പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി കോടതിയ്ക്ക് നല്‍കാനുള്ള ഹര്‍ജിയില്‍ അവതാരകയും ഒപ്പിട്ടു നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ 21-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ചട്ടമ്പി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെ ഇന്റര്‍വ്യൂ നല്‍കാനെത്തിയ ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ച് സംസാരിച്ചെന്നായിരുന്നു പരാതി. പൊലീസിനും സിനിമാസംഘടനകള്‍ക്കും അവതാരക പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മരട് പൊലീസ് നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

പരാതിക്കാരിയോട് നേരിട്ട് സംസാരിക്കാനും ക്ഷമാപണം നടത്താനും ശ്രീനാഥിന് സിനിമാസംഘടനകള്‍ വഴി അവസരം ഒരുക്കി നല്‍കിയതിനെത്തുടര്‍ന്നാണ് യുവതി പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.