മദ്യത്തിനു വേണ്ടി ജീവിച്ച മുരളി; ബന്ധുക്കൾക്കും നിരത്തിലിറങ്ങാൻ കഴിഞ്ഞില്ല; ശല്യം സഹിക്കാനാകാതെ മോഹൻലാൽ ഫോൺ നമ്പർ മാറ്റി; ഒടുവിൽ മുരളിക്ക് മാനസാന്തരം, മദ്യം വെറുത്തു, എന്നെന്നേക്കുമായി

രണ്ടായിരത്തിന്റെ തുടക്കത്തിൽ മദ്യത്തിനു വേണ്ടി മാത്രമായിരുന്നു മുരളിക്ക് ജീവിതം. നാണക്കേടു കൊണ്ട് മാതാപിതാക്കൾക്കും ബന്ധുക്കൾക്കും നിരത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥ. മദ്യപിക്കാൻ വേണ്ടി മാത്രം എന്തെങ്കിലും ജോലിയെടുക്കും. ഒടുവിൽ അച്ഛന് വീടു വിൽക്കേണ്ടിവന്നു.

തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി മാറിയ ജയസൂര്യയുടെ വെള്ളം എന്ന ചിത്രത്തിലെ ഒറിജിനൽ നായകനാണ് ഈ മുരളി കുന്നുംപുറത്ത് എന്ന മുരളിദാസ്. മദ്യത്തിതിനെരെെയുള്ള മുരളിയുടെ ഫെയ്സ് ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിലെ പുതിയചർച്ച. മുരളിയുടെ മദ്യപാനം മൂലം മോഹൻലാലിന് വരെ ഉണ്ടായ ബുദ്ധിമുട്ടുകൾ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

അച്ഛൻ വീടു വിറ്റവകയിൽ ഓഹരിയായി കൊടുത്ത പണവും മകൻ കുടിച്ചുതീർത്തു. പിന്നീടുള്ള ജീവിതം കോഴിക്കോട്ടെ തെരുവിലും ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും. രാത്രി പൊലീസ് ആട്ടിപ്പായിക്കും. പിറ്റേദിവസവും ഓരോ കടയിലും യാചിക്കും.

അഞ്ചുദിവസത്തെ തുടർച്ചയായ മദ്യപാനം കാരണം ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറായ തൃച്ചംബരത്തെ ഗിരീഷിനെ കാണുന്നത്. അദ്ദേഹം അന്ന് വാങ്ങിക്കൊടുത്ത ഭക്ഷണം ജീവിതത്തിൽ ഇതുവരെ കഴിച്ചതിൽ ഏറ്റവും രുചിയുള്ളതായിരുന്നുവെന്ന് മുരളി പറയുന്നു. തിരിച്ചുപോകുമ്പോൾ അദ്ദേഹം കൂടെക്കൂട്ടി. വീണ്ടും തളിപ്പറമ്പിൽ.

വീട് ഭാഗം വെച്ചുകിട്ടിയ മൂന്നു ലക്ഷത്തോളം രൂപ മുഴുവൻ കുടിച്ചു തീർത്തു. വിറ്റവീടിന്റെ ഇരുട്ടിൽ രണ്ടു ദിവസം കിണർവെള്ളം മാത്രം കുടിച്ചു കിടന്നു. മൂന്നാംദിവസം വൈകിട്ട് അനന്തരവൻ ഭക്ഷണവുമായെത്തി. 200 രൂപ കൊടുത്ത അമ്മ കോഴിക്കോട്ട് പോയി ഡോക്ടറെ കാണാൻ പറഞ്ഞു. പിറ്റേന്ന് രാവിലെ ആറിന് വീട്ടിൽ നിന്നിറങ്ങി. തളിപ്പറമ്പിൽ അവധിയായതിനാൽ നേരെ കണ്ണൂരിലേക്ക്. യാത്രയുടെ ഇടയിൽ മനസുമാറി. കോഴിക്കോട്ടേക്കുള്ള ബസിൽ കയറി.

ജീവിതം മാറ്റിമറിച്ച മദ്യപാനം നിർത്തിയതോടെ മുരളി ബിസിനസിലേക്ക് കടന്നു. ഇന്ന് ടൈൽസ് കയറ്റുമതിയിൽ പ്രമുഖനാണ്. 59 രാജ്യങ്ങളിൽ മുരളി ബിസിനസ് യാത്ര നടത്തി. ഒരു തുള്ളി കുടിക്കണമെന്ന് പിന്നീട് ഒരിക്കൽ പോലും തോന്നിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു

നാട്ടുകാർക്ക് പതിവ് തലവേദനയായ ആളിൽ നിന്ന് ജീവിതം അവിശ്വസനീയമാംവിധം തിരിച്ചുപിടിച്ചതിന്റെ കഥയാണ് ‘വെള്ളം’ . മറക്കാനാഗ്രഹിക്കുന്ന ജീവിതപരിസരങ്ങൾക്ക് സിനിമയുടെ ഭാഷയും ഭാവനയും സംവിധായകൻ പ്രജേഷ് സെൻ ചേർത്തു. മുരളിയുടെ വെറുക്കപ്പെട്ട ഭൂതകാലവും മാതൃകയാക്കാവുന്ന വർത്തമാനവും ജയസൂര്യ ഭംഗിയായി അവതരിപ്പിച്ചു.

സുഹൃത്തുക്കളായ വിജേഷ് വിശ്വവും ഷംസുദ്ദീൻ കുട്ടോത്തും മുരളിയുടെ കഥ പ്രജേഷ് സെന്നിനോട് പറഞ്ഞതോടെ മുരളിയുടെ ജീവിതം പച്ചവെള്ളം പോലെ സത്യസന്ധമായി അവതരിപ്പിക്കപ്പെട്ടു.

മുരളി കുന്നുംപുറത്തിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

ഫുൾ ടൈം മദ്യപിച്ച് ലക്കുകെട്ട് നടന്നൊരു കാലമുണ്ടായിരുന്നെനിക്ക്. അക്കാലത്ത് ഏറ്റവും ഇഷ്ടം മദ്യം കഴിഞ്ഞാൽ സിനിമയായിരുന്നു. എനിക്ക് സിനിമയെന്നാൽ… “ലാലേട്ടൻ”. മൂപ്പരുടെ പടം റിലീസിന്റെ അന്ന് തന്നെ കണ്ടില്ലെങ്കിൽ വല്ലാത്തൊരു പിടപ്പാണ് മനസ്സിൽ. അടിയുണ്ടാക്കിയെങ്കിലും ലാലേട്ടന്റെ പടം കൂട്ടുകാർക്കൊപ്പം ആദ്യഷോ തന്നെ കണ്ടിരിയ്ക്കും. പടം ഇഷ്മായാൽ പിന്നെയും പിന്നെയും കാണും.

ഇഷ്ടമായില്ലെങ്കിൽ കുടിച്ച് കുടിച്ച് ആ ദിവസം തീർക്കും…
സങ്കടം തീരുവോളം കരയും… ഒരിക്കൽ ഒരു സിനിമ കണ്ട് സങ്കടം മൂത്ത് ലാലേട്ടനെ വിളിക്കാൻ തോന്നി. ഒരുപാട് പണിപ്പെട്ട് അദ്ദേഹത്തിന്റെ അക്കാലത്തെ BPL ഫോൺ നമ്പർ സംഘടിപ്പിച്ചു. ഇന്കമിംഗിന് വരെ ചാർജ് ഈടാക്കുന്ന കാലം. പേടിച്ച് പേടിച്ച് ഞാൻ വിളിച്ചു. സിനിമാ എനിക്കുണ്ടാക്കിയ വേദന പറഞ്ഞ് കുറെ കരഞ്ഞു… എല്ലാം ക്ഷമയോടെ അദ്ദേഹം കേട്ടിരുന്നു. പിന്നെ എനിക്കതു പതിവായി…

സിനിമ കണ്ടാൽ ആദ്യ ദിവസം തന്നെ ലാലേട്ടനെ വിളിക്കും… വിളിച്ച് വിളിച്ച് വെറുപ്പിക്കും… അങ്ങനെ പൊറുതിമുട്ടി ലാലേട്ടൻ ആ നമ്പർ മാറ്റി. പിന്നെ പുതിയ നമ്പറിന് ശ്രമം നടത്തിയെങ്കിലും കിട്ടിയില്ല… ശ്രമം തുടർന്നുകൊണ്ടേയിരുന്നു… എന്റെ കുടിയും…

വർഷങ്ങൾ കഴിഞ്ഞപ്പോ മുഴുക്കുടിയും പട്ടിണിയും അവസാനിപ്പിച്ച് ഞാൻ ബിസിനസ്സ് തുടങ്ങി. ജീവിതം നേർരേഖയിലായി. കുടിച്ച് നടന്ന കാലത്ത് ഒരുപാട് പേരെ വെറുപ്പിച്ചിട്ടുണ്ട്. സങ്കടപ്പെടുത്തിയിട്ടുണ്ട്… പലരെയും നേരിട്ടുകൊണ്ടും ഫോൺ വിളിച്ചും മാപ്പ് പറഞ്ഞും കൂടെ നിറുത്തി. പക്ഷെ ലാലേട്ടനോട് മാപ്പ് പറയണമെന്ന ആഗ്രഹം മാത്രം സാധിച്ചതേയില്ല.

അങ്ങനെയിരിക്കെ കഴിഞ്ഞ വർഷം ന്യൂസിലാൻഡിൽ നിന്ന് ദുബായ് എയർപ്പോർട്ടിലെത്തി നാട്ടിലേക്കുള്ള വിമാനം കാത്ത് എമിറെറ്റസിന്റെ ഫസ്റ് ക്ലാസ്സ് ലോഞ്ചിൽ വിശ്രമിക്കുമ്പോൾ ചെറിയൊരു കാറ്റ് പോലെ എന്റെ അരികിലൂടെ ഒരാൾ കടന്നുപോയി. ഒരു നിമിഷത്തെ ഷോക്കിന് ശേഷം ഞാൻ തിരിച്ചറിഞ്ഞു. “ലാലേട്ടൻ”!

അദ്ദേഹം മൂലയിലുള്ള ഒരു ചെയറിൽ പോയിരുന്നു. പോയി പരിചയപ്പെടണമെന്നും മാപ്പ് പറയണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഭയം കാരണം കുറച്ചു നേരം നോക്കി നിന്നു. അവസാനം ധൈര്യം സംഭരിച്ച് ഞാൻ പോയി പരിചയപ്പെട്ടു. എല്ലാം തുറന്നു പറഞ്ഞു മാപ്പിരന്നു. ലാലേട്ടന്റെ ഫോൺ നമ്പർ മാറ്റാൻ കാരണക്കാരനായതിൽ സങ്കടമുണ്ടെന്ന് പറഞ്ഞപ്പോൾ ഒരു ചെറുപുഞ്ചിരിയോടെ ലാലേട്ടൻ എന്റെ തോളിൽ തട്ടി ഇങ്ങനെ പറഞ്ഞു

“മുരളീ… ഞാനെന്റെ ഒരു നമ്പറല്ലേ മാറ്റിയത്… മുരളി മാറ്റിയത് ജീവിതമാണ്… അതൊരുപാട് പേർക്ക് പ്രചോദനമാകട്ടെ… “ ഇത്രയും പറഞ്ഞു അദ്ദേഹം നടന്നു നീങ്ങി. എന്റെ ജീവിതത്തിലേക്ക് ഒരു സ്വപ്നം ഇറങ്ങിവന്ന ദിവസമായിരുന്നു. ഞാൻ മദ്യപാനം നിറുത്തിയ അന്ന് മുതൽ ആഗ്രഹിച്ച സ്വപ്നം…

പിന്നെയൊരു ദിവസം “റാം” സിനിമയുടെ ലൊക്കേഷനിൽ കാണാൻ പോയപ്പോൾ എന്റെ ഫോൺ വാങ്ങി അദ്ദേഹത്തിന്റെ പുതിയ നമ്പർ ഡയൽ ചെയ്തു തന്നു. ജീവിതത്തിലെ മറ്റൊരു സന്തോഷം നടന്ന ദിവസമായിരുന്നു അത്. ഒരു കാലത്ത് കുടിച്ച് ലക്കുകെട്ട എന്റെ വിളികൾ കാരണം ഫോൺ നമ്പർ മാറ്റിയ അദ്ദേഹം സ്വന്തം നമ്പർ എനിക്ക് തന്നപ്പോൾ ഉണ്ടായത് വെറും സന്തോഷം മാത്രമല്ല. അഭിമാനം കൂടി ആയിരുന്നു.

ഒരു കുടിയൻ തന്റെ ജീവിതത്തിൽ നിന്ന് നഷ്ടപ്പെട്ടുപോയ പലതും തിരിച്ചുപിടിച്ച് അഭിമാനിച്ച മുഹൂർത്തം… വിഷുവിനും കൊറോണക്കാലത്തുമൊക്കെ എന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കരുതലിന്റെ മെസ്സേജുകൾ വന്നുകൊണ്ടിരുന്നു… ഉപദ്രവിച്ചവരെപ്പോലും സ്നേഹിക്കുന്ന ഈ മനസ്സുമായി ഒരായിരം വർഷം ജീവിക്കാൻ പ്രിയപ്പെട്ട ലാലേട്ടന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.