ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

പനാജി: ഗോവ അമ്പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം. എല്ലാ വർഷവും നവംബർ മാസം നടക്കുന്ന മേള കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 16 മുതൽ 24 വരെ തീരുമാനിക്കുകയായിരുന്നു. ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. 2500 ഡെലിഗേറ്റുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവർക്ക് ഓൺലൈനായി സിനിമ കാണാം.

ആകെ 224 സിനിമകളാണ് പ്രദർശിപ്പിക്കുക. അർജന്റീനയിൽ നിന്നുള്ള സംവിധായകൻ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷൻ. പ്രിയദർശൻ, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കർ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈൻ (ബംഗ്ലാദേശ്) എന്നിവർ ജൂറി അംഗങ്ങളാണ്. ഡാനിഷ് സംവിധായകൻ തോമസ് വിന്റർബെർഗിന്റെ അനതർ റൗണ്ടാണ് ഉദ്ഘാടന ചിത്രം.

കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ ആണ് സമാപന ചിത്രം. 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്.കൃപാൽ കലിതയുടെ ബ്രിഡ്ജ്, സിദ്ധാർഥ് ത്രിപാഠിയുടെ എ ഡോഗ് ആൻഡ് ഹിസ് മാൻ, ഗണേശ് വിനായകൻ സംവിധാനം ചെയ്ത തേൻ എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്ത്യൻ ചിത്രങ്ങൾ.

മത്സരവിഭാഗത്തിൽ ഇത്തവണ മലയാളചിത്രങ്ങളില്ല. 23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്. മലയാളത്തിൽനിന്ന് അഞ്ച് ഫീച്ചർ ചിത്രങ്ങളും ഒരു നോൺ ഫീച്ചർ ചിത്രവും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

പ്രദീപ് കാളിപുറം സംവിധാനംചെയ്ത ‘സേഫ്’, ഫഹദ് ഫാസിലിന്റെ അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’, ആസിഫ് അലി നായകനായെത്തിയ നിസാം ബഷീർ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്നിവയാണ് ഫീച്ചർ വിഭാഗം പനോരമയിലേക്ക് മലയാളത്തിൽനിന്ന് ഇടംപിടിച്ചിരിക്കുന്നത്. ശരൺ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽനിന്ന് ഇടംപിടിച്ച ചിത്രം.

ജയറാം കുചേലനായി വേഷമിടുന്ന സംസ്കൃത സിനിമ നമയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ധനുഷും മഞ്ജുവാരിയരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രിമാരന്റെ തമിഴ് ചിത്രം ‘അസുരൻ’, അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ ‘ചിച്ചോറെ’, താപ്സി പന്നു, ഭൂമി പഡ്നേക്കർ എന്നിവർ വേഷമിട്ട തുഷാർ ഹിരനന്ദാനി ചിത്രം ‘സാൻഡ് കി ആംഗ്’ എന്നിവയാണ് പട്ടികയിൽ ഇടംനേടിയ മറ്റുചിത്രങ്ങൾ.