രജനീകാന്തിന്റെ ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ

ബം​ഗളൂരു: രക്തസമ്മർദ്ദം ഉയർന്നതിനെത്തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നടൻ രജനീകാന്തിന്റെ ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ. താരത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കി. അദ്ദേഹം ഇന്നും ആശുപത്രിയിൽ തുടരും. രജനീകാന്തിനെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം നാളെയെ തീരുമാനിക്കൂ.

പരിശോധനാ റിപ്പോർട്ടുകളും, രാത്രിയിലെ രക്തസമ്മർദ്ദവും വിലയിരുത്തിയ ശേഷമേ ഡിസ്ചാർജ് തീരുമാനിക്കൂ വെന്നും അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി. രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചില്‍ കണ്ടതിനെത്തുടര്‍ന്നാണ് നിരീക്ഷണത്തിനായി രജനീകാന്തിനെ കഴിഞ്ഞ ദിവസം ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ഒന്നരയാഴ്ചയായി പുതിയ ചിത്രം ‘അണ്ണാത്തെ’യുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുത്തുവരികയായിരുന്നു രജനി. എന്നാല്‍ ചിത്രീകരണസംഘത്തിലെ എട്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു. രജനീകാന്തിന് നടത്തിയ കൊറോണ പരിശോധനയില്‍ നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും അദ്ദേഹം ക്വാറന്‍റൈനില്‍ പ്രവേശിച്ചിരുന്നു.