നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ വീണ്ടും ശ്രമം: 25 ലക്ഷവും അഞ്ച് സെന്റ് ഭൂമിയും നൽകുമെന്ന വാഗ്ദാനം ചെയ്‌തു

തൃശൂർ: നടിയെ ആക്രമിച്ച കേസിൽ മൊഴിമാറ്റാൻ 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയും പ്രതിഭാഗം വാഗ്ദാനം ചെയ്തെന്ന പരാതിയുമായി സാക്ഷി. പൾസർ സുനിയുടെ സഹ തടവുകാരൻ ജെൻസൺ ആണ് പീച്ചി പൊലീസിനു പരാതി നൽകിയത്. സാക്ഷിമൊഴി പ്രതിഭാഗത്തിന് അനുകൂലമാക്കാൻ അഭിഭാഷകനാണ് ഇടപെട്ടതെന്നു ജെൻസൺ പറയുന്നു. എന്നാൽ, പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നു പീച്ചി പൊലീസ് അറിയിച്ചു.

നേരത്തേ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി. പ്രദീപ് കോട്ടത്തല നൽകിയ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശം ഉണ്ടായിരുന്നു.നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രദീപ് കോട്ടത്തലക്കെതിരെ അന്വേഷണ സംഘം ഗുരുതര വിവരങ്ങൾ കണ്ടെത്തിയിരുന്നു. ജനുവരിയിൽ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സുരേശൻ രാജിവച്ചു. അഡീഷണൽ ആഭ്യന്തര സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെയും സർക്കാരിൻ്റെയും ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

തിങ്കളാഴ്ച വിചാരണ പുനരാരംഭിച്ചപ്പോൾ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ച കാര്യം കോടതിയെ അറിയിക്കുകയായിരുന്നു. നിലവിലുള്ള ജഡ്ജിയുടെ അടുത്തുനിന്ന് കേസ് മാറ്റാൻ ആവശ്യമായ കാരണങ്ങൾ ബോധിപ്പിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളിയത്.