വയലാർ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

തിരുവനന്തപുരം: നാൽപ്പത്തി നാലാമത് വയലാർ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ‘ഒരു വെർജീനിയൻ വെയിൽകാലം’ എന്ന കൃതിക്കാണ് അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

ഡോ. കെ.പി മോഹനൻ, ഡോ. എൻ. മുകുന്ദൻ, ഡോ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

41 കവിതകളുടെ സമാഹാരമാണ് ഒരു വെർജീനിയൻ വെയിൽകാലം. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് വാർത്താ സമ്മേളനത്തിൽ പുരസ്കാരം പ്രഖ്യാപിച്ചത്.

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ച ഏഴാച്ചേരി രാമചന്ദ്രൻ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു. ചന്ദന മണിവാതിൽ പാതിചാരി എന്നുതുടങ്ങുന്ന ഗാനമുൾപ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചു. ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂർ, എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകൾ. ഉയരും ഞാൻ നാടാകെ, കാറ്റുചിക്കിയ തെളിമണലിൽ (ഓർമ്മപ്പുസ്തകം) എന്നിവയാണ് മറ്റു കൃതികൾ.