ബ്ലാക്ക്‌മെയ്‌ലിങ് കേസിൽ നടൻ ധർമ്മജന്റെ മൊഴി രേഖപ്പെടുത്തി; പ്രതികളിലൊരാൾക്ക് കൊറോണ

കൊച്ചി: ഷംന കേസുമായി ബന്ധപ്പെട്ട ബ്ലാക്ക്‌മെയ്‌ലിങ് കേസിന്റെ ഭാഗമായി നടൻ ധർമ്മജന്റെ മൊഴി രേഖപ്പെടുത്തി. കൊച്ചി ട്രാഫിക് സ്റ്റേഷനിലെത്തിയാണ് മൊഴി നൽകിയത്. അന്വേഷണ സംഘം ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടൻ സ്റ്റേഷനിലേക്ക് എത്തിയത്. പ്രതികൾ സ്വർണ്ണക്കടത്തിനായി താരങ്ങളെ ബന്ധപ്പെട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടനെ വിളിച്ചുവരുത്തിയത്.

കേസിലെ മുഖ്യപ്രതികളിലൊരായ ഹാരിസിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ തൃശ്ശൂർ സ്വദേശിയാണ്. മേക്ക് അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ബന്ധമുണ്ട്. ഷംന കാസിമിന്റെ കേസിൽ അടക്കം നിർണ്ണായക വിവരങ്ങൾ ഇയാളിൽ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്. ഹാരിസിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.

കേസിലെ പ്രതികളിലൊരാൾക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലാകാനുള്ള മൂന്ന് പേരിൽ ഒരാൾക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുടെ അറസ്റ്റ് വൈകും. സംഭവത്തിൽ ഏഴ് കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. ഇതിന് പുറമെ ഷംന കാസിമിന്റെ കേസും ഉണ്ട്. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. എട്ട് പേരാണ് ഇതുവരെ പിടിയിലായത്.
ഷംനയുടേതിന് സമാനമായ നാല് ചീറ്റിങ് കേസുകൾ കൂടിയുണ്ടെന്ന് മനസിലായെന്നും ഐജി പറഞ്ഞു.

സംഭവത്തിൽ ഇതുവരെ ലൈംഗികാതിക്രമം നടന്നതായി പരാതി ലഭിച്ചിട്ടില്ല. ഹൈദരാബാദിൽ സിനിമ ഷൂട്ടിങ്ങിലുള്ള ഷംന കാസിം ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. ഇവർ ക്വാറന്റൈനിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ നാളെ ഷംന കാസിമിന്റെ മൊഴി ഓൺലൈനായി പൊലീസ് രേഖപ്പെടുത്തും. അതിന് ശേഷമാകും തുടരന്വേഷണം. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.