സംവിധായകൻ സച്ചിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

തൃശ്ശൂർ: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്‍) യുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇന്നത്തെ സിടി സ്‍കാനിലും മോശം റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും ഇന്നലത്തേക്കാള്‍ മോശമാണ് അവസ്ഥയെന്നും സച്ചി ചികിത്സയിലുള്ള തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഹൃദയാഘാതത്തിനു പിന്നാലെയാണ് സച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ സച്ചി വെന്‍റിലേറ്ററില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

‌ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതുപ്രകാരമുള്ള നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോഴും.