നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത സിനിമ സീരിയല്‍ താരം രവി വള്ളത്തോള്‍ (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സ്വാതി തിരുന്നാളാണ് ആദ്യ ചിത്രം. നാലുപെണ്ണുങ്ങള്‍,വിധേയന്‍,ഗോഡ്‌ഫാദര്‍,ഇടുക്കി ഗോള്‍ഡ് തുടങ്ങി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു. ദൂരദര്‍ശന്റെ പ്രതാപകാലത്ത് സീരിയല്‍ രംഗത്തെ നിറ സാന്നിധ്യമായിരുന്നു.

മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

പ്രശസ്ത നാടകകൃത്ത് ടി.എന്‍.ഗോപിനാഥന്‍ നായര്‍- സൗദാമിനി ദമ്പതികളുടെ മകനായി മലപ്പുറം ജില്ലയില്‍ ജനിച്ചു. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തരവനാണ് രവി വള്ളത്തോള്‍. ശിശുവിഹാര്‍ മോഡല്‍ ഹൈസ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ഡിഗ്രി കഴിഞ്ഞ രവി വള്ളത്തോള്‍, കാര്യവട്ടം കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി ജിയും കഴിഞ്ഞു. 1976-ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ‘താഴ്‌വരയില്‍ മഞ്ഞുപെയ്തു’ എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങുന്നത്. 1986-ല്‍ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റെതായിരുന്നു. 1986-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘വൈതരണി’ എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോള്‍ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ ടി എന്‍ ഗോപിനാഥന്‍ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടര്‍ന്ന് ഏതാണ്ട് നൂറോളം സീരിയലുകളില്‍ രവി വള്ളത്തോള്‍ അഭിനയിച്ചു.

നല്ലൊരു എഴുത്തുകാരന്‍ കൂടിയായ രവിവള്ളത്തോള്‍ ഇരുപത്തി അഞ്ചോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഭാര്യ-ഗീതാലക്ഷ്മി. രവി വള്ളത്തോളും ഭാര്യയും ചേര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി ‘തണല്‍’ എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നുണ്ട്.