ഇന്ത്യയിൽ അതിവേഗ ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കാൻ ടാറ്റ ഗ്രൂപ്പ് ; കടുത്ത മത്സരത്തിന് വഴിതെളിയുന്നു

ന്യൂഡെൽഹി: ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ നെൽകോ കനേഡിയൻ കമ്പനിയായ ടെലിസാറ്റുമായി സഹകരിച്ച് രാജ്യത്ത് അതിവേഗ ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇതോടെ അതിവേഗ ബ്രോഡ്ബാൻഡ് സേവനമേഖലയിൽ രാജ്യത്ത് കടുത്തമത്സരത്തിനാകും ഇടയാകുക. ഭാരതി എയർടെലിന്റെ പിന്തുണയുള്ള വൺവെബ്, ആമസോണിന്റെ പ്രോജക്ട് ക്യൂപ്പർ, ഇലോൺ മസ്കിന്റെ സ്പെസ് എക്സ് എന്നിവയുമായുള്ള മത്സരത്തിനാണ് ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നത്.

ലൈറ്റ്സ്പീഡ് എൽഇഒ(ലോ-എർത്ത് ഓർബിറ്റ്) ഉപഗ്രഹ സേവനങ്ങൾ ലഭ്യമാക്കാൻ നാൽകോ ടെലിസാറ്റുമായി ഉടനെ സർവീസ് കരാറിലെത്തുമെന്നാണ് അറിയുന്നത്. കെഎ-ബാൻഡിലോ 28 ജിഗാ ഹെട്സ് ബാൻഡിലോ ബ്രോഡ്ബാൻഡ് സേവനങ്ങൾ ആഗോളതലത്തിൽ വാഗ്ദാനംചെയ്യുന്ന കമ്പനിയാണ് ടെലിസാറ്റ്.

ബ്രോഡ്ബാൻഡ്, സെല്ലുലാർ, ഫൈബർ കണക്ടിവിറ്റിയില്ലാത്ത രാജ്യത്തെ 75ശതമാനത്തോളം ഗ്രാമീണമേഖലയിൽ സേവനം ലഭ്യമാക്കാൻ ഉപഗ്രഹ പദ്ധതിക്ക് കഴിയും. 2024 ഓടെ ലൈറ്റ്സ്പീഡ് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ലോ എർത്ത് ഓർബിറ്റ് വിഭാഗത്തിൽപ്പെട്ട 280ഓളം ഉപഗ്രങ്ങളുടെ സമൂഹം നിർമിക്കുന്നതിന് 800 കോടി ഡോളറാണ് കനേഡിയൻ കമ്പനി നിക്ഷേപിക്കുന്നത്.