വോഡഫോണും ഐഡിയയും ‘വിഐ’എന്ന ഏകീകൃത ബ്രാന്‍ഡ് ആയി മാറി

കൊച്ചി: ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡ് സംയോജനത്തിലൂടെ വോഡഫോണും ഐഡിയയും ‘വിഐ’എന്ന ഏകീകൃത ബ്രാന്‍ഡ് ആയി മാറി. ഇതോടു കൂടി പുതിയ ‘വിഐ’. ബ്രാന്‍ഡിന്റെ 4ജി കവറേജ് നൂറു കോടിയോടടുത്ത് ഇന്ത്യക്കാരിലേക്ക് വിപുലമാകുകയാണ്.

ലോകോത്തര നിലവാരത്തോടെ ഏറ്റവും വലിയ സ്‌പെക്ട്രം, 5ജി നടപ്പാക്കാന്‍ തയ്യാറായ സാങ്കേതികവിദ്യ, മുംബൈയും ഡല്‍ഹിയും അടക്കം പല മേഖലകളിലേയും ഏറ്റവും വേഗതയേറിയ 4ജി സേവനം തുടങ്ങിയവയും വി ബ്രാന്‍ഡിനു സ്വന്തമാണ്. ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ ഉപഭോക്താക്കളും രണ്ടാമത്തെ ടെലികോം വിപണിയുമായ ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റേയും വോഡഫോണ്‍ ഐഡിയയുടേയും ചെയര്‍മാനായ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു.

ഡിജിറ്റല്‍ വിപ്ലവത്തിലൂടെയുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കാനും മികച്ചൊരു ഭാവി കെട്ടിപ്പടുക്കാനും വി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംയോജനം പൂര്‍ത്തിയായതോടെ ഇന്ത്യയിലെ ജനങ്ങള്‍ക്കും ബിസിനസിനും കൂടുതല്‍ മികച്ച നെറ്റ്‌വര്‍ക്ക് അനുഭവങ്ങള്‍ പ്രധാനം ചെയ്യുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വോഡഫോണ്‍ ഗ്രൂപ്പിന്റെ സിഇഒ നിക് റീഡ് ചൂണ്ടിക്കാട്ടി.

രണ്ടു വര്‍ഷം മുന്‍പ് വോഡഫോണ്‍ ഐഡിയ ഏകീകൃത ബ്രാന്‍ഡിലേക്കു കടന്നപ്പോള്‍ മുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന രണ്ടു വന്‍കിട നെറ്റ്‌വര്‍ക്കുകളുടെ സംയോജനത്തിനു ശേഷം വിഐ ബ്രാന്‍ഡ് പ്രഖ്യാപിക്കുന്നതില്‍ തനിക്കേറെ ആഹ്ലാദമുണ്ടെന്ന് വോഡഫോണ്‍ ഐഡിയ മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദര്‍ തക്കര്‍ പറഞ്ഞു. പുതുയുഗത്തിനായാണ് വി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാനായുള്ള യാത്രയിലേക്ക് എല്ലാവരേയും ക്ഷണിക്കുകയാണെന്നും വോഡഫോണ്‍ ഐഡിയയുടെ ചീഫ് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആന്റ് ബ്രാന്‍ഡ് ഓഫീസര്‍ കവിതാ നായര്‍ പറഞ്ഞു.