എല്ലാവർക്കും സീറ്റ് കിട്ടില്ല; പ്ലസ് വൺ പ്രവേശനത്തിൽ സ്ഥിതി വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ് കിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.

അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ് നല്‍കണമെങ്കില്‍ 1,31,996 സീറ്റ് വേണ്ടി വരും. അത്രയും സീറ്റുകളില്ല. എന്നാല്‍ പോളിടെക്നിക്കിലും വൊക്കഷണല്‍ ഹയര്‍ സെക്കണ്ടറിയിലും ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ അലോട്ട്മെന്‍റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെനേരെത്തെയുള്ള അവകാശ വാദം. എന്നാല്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്ക് പോലും ആഗ്രഹിച്ച വിഷയം പഠിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇത്തവണ കേരളത്തിലുള്ളത്. ഇന്ന് രണ്ടാം ഘട്ട അലോട്ട്മെന്‍റ് ലിസ്റ്റ് വന്നപ്പോള്‍ ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രമാണ്.

എസ്‌എസ്‌എല്‍സിക്ക് എല്ലാ വിഷയത്തിന് എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും വന്‍തുക കൊടുത്ത് മാനേജ്മെന്‍റ് ക്വാട്ടയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ആകെ പ്ലസ് വണ്ണിന് അപേക്ഷിച്ചവര്‍ 4,65 219 പേരാണ് രണ്ട് അലോട്ട്മെന്‍റ് തീര്‍ന്നപ്പോള്‍ 2,70188 പേര്‍ക്കാണ് പ്രവേശനം കിട്ടിയത്. മെറിറ്റ് സീറ്റില്‍ ഇനി ബാക്കിയുള്ളത് 655 സീറ്റ് മാത്രമാണ്. കമ്മ്യൂണിറ്റി ക്വാട്ടയില്‍ 26,000 സീറ്റ് ഇനിയുണ്ട്. മാനേജ്മെന്‍റ് ക്വാട്ടയിലുള്ളത് 45,000 സീറ്റ്. അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും പ്രവേശനം കിട്ടിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി തന്നെ സമ്മതിക്കുന്നു. അപേക്ഷിച്ചവരില്‍ 1,31996 പേര്‍ക്ക് ഇനിയും സീറ്റ് വേണം.

പക്ഷെ അഞ്ച് വര്‍ഷത്തെ തോത് അനുസരിച്ച്‌ അപേക്ഷിച്ച എല്ലാവരും പ്രവേശനം നേടാറില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. സ്പോര്‍ട്സ് ക്വാട്ട സീറ്റില്‍ ആളില്ലെങ്കില്‍ പൊതുസീറ്റായി പരിഗണിക്കുമ്പോള്‍ കുറെ കൂടി സീറ്റ് കിട്ടുമെന്നും മന്ത്രി പറയുന്നു. മാനേജ്മെന്‍റ് ക്വാട്ടയിലും ഏകജാലക സംവിധാനത്തിന് പുറത്തുള്ള അണ്‍ എയ്ഡഡ് മേഖലയിലും സീറ്റ് ഉണ്ടെന്നാണ് മന്ത്രിയുടെ മറ്റൊരു വിശദീകരണം. പക്ഷെ മാനേജ്മെനറ് ക്വാട്ടയിലെ പ്രവേശനത്തിന് വന്‍തുക ഫീസ് നല്‍കേണ്ടിവരും.