സ്‌കൂൾ അധ്യയന സമയം രാവിലെ മുതൽ വൈകുന്നേരം വരെയാക്കാൻ തീരുമാനം

തിരുവനന്തപുരം: സ്‌കൂൾ അധ്യയന സമയം രാവിലെ മുതൽ വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗത്തിൽ തീരുമാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കും. ഷിഫ്റ്റ് അനുസരിച്ച് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരില്ല എന്ന അധ്യാപകർ നേരത്തെ പരാതി നൽകിയിരുന്നു.

അധ്യാപക സംഘടനകളും ഈ കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. ഇന്ന് ചേർന്ന അവലോകന യോഗം ഇക്കാര്യം ചർച്ച ചെയ്‌തു. സംസ്ഥാനത്തെ കൊറോണ സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട് എന്നൊരു പൊതുവിലയിരുത്തലാണ് ഉള്ളത്. അതുകൊണ്ട് സ്‌കൂൾ സമയം രാവിലെ മുതൽ വൈകുന്നേരം വരേയാക്കണം എന്ന തീരുമാനം വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനായി മുഖ്യമന്ത്രിക്ക് ഫയൽ വിട്ടുകൊടുക്കുകയാണ് വിദ്യാഭ്യാസവകുപ്പ് ചെയ്‌തിരിക്കുന്നത്‌. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന