മാഞ്ചസ്റ്റര്‍ ടെസ്റ്റ് അനിശ്ചിതത്വത്തില്‍; മത്സരവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ഇന്ത്യ

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ അനിശ്ചിതത്വം തുടരുന്നു. അവസാനമായി നടന്ന കൊറോണ പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങള്‍ നെഗറ്റീവ് ആയെങ്കിലും മത്സരവുമായി മുന്നോട്ട് പോകാന്‍ ബിസിസിഐക്ക് താല്പര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്ത്യന്‍ താരങ്ങളുടെ പരിശോധനാ ഫലം വന്നതോടെ അഞ്ചാം ടെസ്റ്റ് ക്രമീകരിച്ചതു പോലെ നടത്താമെന്ന നിലപാടിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്.

വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യന്‍ ടീം ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ താരങ്ങളും അഞ്ചാം ടെസ്റ്റ് കളിക്കുന്നതില്‍ സന്നദ്ധത അറിയിച്ചില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സെപ്റ്റംബര്‍ 19-ാം തീയതി ആരംഭിക്കാനിരിക്കെ കൂടുതല്‍ അപകടത്തിലേക്ക് പോകാന്‍ കളിക്കാര്‍ താത്പര്യപ്പെടുന്നില്ല. കൂടാതെ നാലാം ടെസ്റ്റിലേറ്റ പരുക്കിനെ തുടര്‍ന്ന് മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, മുഹമ്മദ് ഷമി എന്നിവര്‍ നിരീക്ഷണത്തിലുമാണ്.

മത്സരം നടക്കുകയും ഇടയില്‍ വച്ച് താരങ്ങള്‍ ആരെങ്കിലും കൊറോണ പോസിറ്റീവായാല്‍ ഐപിഎല്ലിലും വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലും പങ്കെടുക്കാനുള്ള സാധ്യത മങ്ങും. അതേസമയം, അഞ്ചാം ടെസ്റ്റില്‍ മാറ്റമില്ലെന്ന് സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ”ഇന്ത്യന്‍ ക്യാംപില്‍ കൂടുതല്‍ കേസുകളില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാമത്തെ മത്സരം ക്രമീകരിച്ചിരുന്നതുപോലെ നടക്കും,” സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അഞ്ചാം ടെസ്റ്റ് നടക്കുമോ എന്ന ചോദ്യത്തിന് ഒന്നും പറായാന്‍ സാധിക്കില്ലെന്നായിരുന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം. ബിസിസിഐയുടെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ ടീം ഇന്നലെ പരിശീലനം ഒഴിവാക്കിയിരുന്നു. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്.