ഐസിസി മുന്‍ അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു

ലാഹോര്‍: ഐസിസിയുടെ മുന്‍ എലൈറ്റ് പാനല്‍ അമ്പയര്‍ ആസാദ് റൗഫ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ ലാഹോറില്‍ വെച്ചാണ് മരണം.

64 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും 28 ട്വന്റി20-കളിലും അദ്ദേഹം അമ്പയറായിരുന്നു. 2000-ന് ശേഷം പാകിസ്ഥാനില്‍ നിന്നുള്ള അമ്പയര്‍മാരില്‍ മുന്‍നിരയില്‍ ആസാദ് റൗഫ് ഉണ്ടായിരരുന്നു. 2006-ലാണ് ഐസിസിയുടെ എലൈറ്റ് പാനലില്‍ ഉള്‍പ്പെടുന്നത്.

ഐപിഎല്ലിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് ആസാദ് റൗഫിന്റെ അമ്പയറിങ് കരിയറിന് തിരിച്ചടി നേരിട്ട് തുടങ്ങിയത്. 2013 മെയ് 19-ന് നടന്ന കൊല്‍ക്കത്ത-ഹൈദരാബാദ് മത്സരമാണ് റൗഫ് ഐപിഎല്ലില്‍ നിയന്ത്രിച്ച അവസാന മത്സരം. റൗഫിന് എതിരെ മുംബൈ പൊലീസ് ആണ് അന്വേഷണം നടത്തിയത്. ഇതോടെ ആ സീസണ്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ റൗഫ് ഇന്ത്യ വിട്ടു.

2016-ല്‍ അഴിമതിയുടെ പേരില്‍ റൗഫിനെ ബി.സി.സി.ഐ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. അമ്പയറിങ് ഉപേക്ഷിച്ചതിന് ശേഷം പാകിസ്ഥാനില്‍ വസ്ത്രം വിറ്റ് ജീവിക്കുന്ന ആസാദ് റൗഫിന്റെ ജീവിതവും വാര്‍ത്തയായിരുന്നു.