സിലബസിൽ തിരുത്തലുണ്ടാകുമെന്ന് കണ്ണൂർ വിസി; കാവിവൽക്കരണമെന്ന വാദം സിലബസ് പൂർണമായി മനസ്സിലാക്കത്തതിനാലെന്ന് വിശദീകരണം

കണ്ണൂര്‍: സര്‍വകലാശാല പിജി സിലബസില്‍ സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് കാവിവത്കരണമാണെന്ന വാദം തള്ളി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സിലബസ് പുനപരിശോധിക്കാന്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ സിലബസില്‍ തിരത്തലുണ്ടാക്കുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

രണ്ടംഗ കമ്മിറ്റി ഈ വിഷയം പരിശോധിക്കുകയാണ്. സിലബസില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അറിയിക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള മാറ്റംവരുത്തുകയും ആ മാറ്റങ്ങളും റിപ്പോര്‍ട്ടും നിലവിലുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസിന് അയച്ചു കൊടുക്കും.

രാഷ്ട്രീയപരമായി മാത്രമല്ല വിദ്യാഭ്യാസപരമായ ഈ വിഷയം സമീപിക്കേണ്ടതുണ്ട്. ഒരു ചരിത്രകാരനെന്ന നിലയില്‍ പറയുമ്പോള്‍ സമകാലിക രാഷ്ട്രീയ അവര്‍ക്ക് പ്രാധാന്യമുള്ളതായി തോന്നാം. അതിനാലാണ് സിലബസ് തയ്യാറാക്കിയവര്‍ക്ക് ഹിന്ദുത്വം ആശയം ചര്‍ച്ച ചെയ്യുന്ന പുസ്തകങ്ങളെ സിലബസില്‍ ഉള്‍പ്പെടുത്തിയത്.

ഇതൊരു പുതിയ കോഴ്സാണ്. ബ്രണ്ണന്‍ കോളേജില്‍ മാത്രമാണ് ഈ കോഴ്സ് നിലവിലുള്ളത്. അതിനാല്‍ വിശദമായ ചര്‍ച്ചയോ പദ്ധതിയോ നടന്നിട്ടില്ല. എ.കെ രാമാനുജത്തിൻ്റെ പുസത്കങ്ങള്‍ സിലബസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദില്ലിയില്‍ എബിവിപിയും ബിജെപിയും സമാനമായ പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രോഗ്രാമിൻ്റെ ഭാഗമായി നിരവധി പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍വ്വകലാശാലയോട് ഉന്നതവിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. ആ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. അഞ്ച് ദിവസത്തിനകം സിലബസില്‍ സമഗ്രമായ മാറ്റം വരുത്തണമെന്ന് രണ്ടംഗ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊരു പുതിയ കോഴ്സാണ് മുന്നോട്ട് പോകുമ്പോള്‍ സമഗ്രമായ മാറ്റം ഈ കോഴ്സിലുണ്ടാവും. സിലബസിനെക്കുറിച്ച്‌ വിശദമായ ധാരണയുണ്ടായിരുന്നുവെങ്കില്‍ കാവിവത്കരണം എന്ന ആരോപണം ഉണ്ടാവില്ലായിരുന്നു രബീന്ദ്രനാഥ ടാഗോറടക്കം പലരുടേയും പുസ്തകങ്ങള്‍ സിലബസിൻ്റെ ഭാഗമാണ്.