പാരിസ് ഒളിമ്പിക്‌സിലെ കളികള്‍ വേറെ ലെവല്‍ ;സര്‍ഫിംഗും സ്‌പോട്ട് ക്ലൈംബിംഗും ബ്രേക്ക് ഡാന്‍സും അടക്കം പുതുമകള്‍ ഏറെ

പാരിസ്: ലോകം കഴിഞ്ഞ രണ്ടാഴ്ച്ചക്കാലം ഉറ്റു നോക്കിയിരുന്നത് ടോക്യോവിലേക്കാണ്. ഇനി നാല് വര്‍ഷങ്ങള്‍ക്കപ്പുറം ഇതേ കായിക മാമാങ്കത്തിന് പാരിസ് സാക്ഷിയാകുമ്പോഴുള്ള പുതുമകള്‍ എന്തൊക്കെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കായിക ലോകം. ഓരോ ഒളിമ്പിക്‌സിലും പുതിയ പല മത്സര ഇനങ്ങളും ഉള്‍പ്പെടുത്തുന്നത് പതിവാണ്.

പുതുമകൾ അറിയാനാണ് കായിക ലോകത്തിന്റെ കാത്തിരിപ്പ്. ഇത്തരത്തില്‍ പല മത്സരങ്ങളുടേയും തിരിച്ചുവരവിന് ഒളിമ്പിക്‌സ് വേദി സാക്ഷ്യം വഹിച്ചിട്ടുണ്ട്. 112 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു 2016 റിയോ ഒളിമ്പിക്‌സില്‍ ഗോള്‍ഫ് മത്സരയിനമായി തിരിച്ചെത്തിയത്.

ഈ വര്‍ഷത്തെ ടോക്യോ ഒളിമ്പിക്‌സിലും ഇത്തരം പുതിയ മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. കരാട്ടെ, ബേസ്‌ബോള്‍ തുടങ്ങിയ മത്സരങ്ങള്‍ ഇത്തരത്തില്‍ കൂട്ടിച്ചേര്‍ത്തതാണ്. ഇനി വരാനിരിക്കുന്ന 2024 ലെ പാരിസ് ഒളിമ്പിക്‌സിലും പുതുമകള്‍ ഏറെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പല ഇനങ്ങളും പാരീസ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

യുവാക്കളെ സ്‌പോര്‍ട്സിലേക്ക് ആകര്‍ഷിക്കാനായി സ്‌പോട്ട് ക്ലൈംബിംഗ്, സര്‍ഫിംഗ്, സ്‌കേറ്റ് ബോര്‍ഡിംഗ് തുടങ്ങിയ ഗ്ലാമര്‍ ഇനങ്ങള്‍ പാരീസ് ഒളിമ്പിക്‌സിന്റെ ഭാഗമാവും. ബ്രേക്ക് ഡാന്‍സാണ് 2024 പാരീസ് ഒളിമ്പിക്‌സിന്റെ ഭാഗമാവുന്ന മറ്റൊരു പ്രധാന ഇനം. പുരുഷ വനിതാ വിഭാഗങ്ങളിലായി ‘ഹെഡ് റ്റു ഹെഡ്’ മത്സരങ്ങളാണ് ഉണ്ടാവുക. വിധി പറയാനായി പ്രഗത്ഭരായ വിധികര്‍ത്താക്കളും ഉണ്ടാവും.

പുതിയവ വരുമ്പോള്‍ നിലവില്‍ ഉണ്ടായിരുന്നവ ചിലത് ഒഴിവാക്കപ്പെടുകയും ചെയ്യും. ടോക്യോ ഒളിമ്പിക്‌സില്‍ ഉണ്ടായിരുന്നവയില്‍ പല ഇനങ്ങളും പാരീസില്‍ ഉണ്ടായേക്കില്ല. ഈ വര്‍ഷം ഉള്‍പ്പെടുത്തിയ കരാട്ടെയും ബേസ്‌ബോളും ഈ ഗണത്തില്‍പ്പെടുന്നതാണ്.

എന്നാല്‍ ആരാധകരേറെയുള്ള കരാട്ടെയും ബേസ്‌ബോളും പാരീസ് ഒളിമ്പിക്‌സിലും വേണമെന്ന ആവശ്യവും ശക്തമാണ്. ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഈ രണ്ട് ഇനങ്ങളും തിരിച്ചു കൊണ്ടുവരാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റിയുടെ തീരുമാനപ്രകാരം ഒളിമ്പിക്‌സിന് ആതിഥേയം വഹിക്കുന്ന രാജ്യങ്ങള്‍ക്ക് മത്സരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനും സാധിക്കും. അങ്ങനെയാണ് കരാട്ടെയും ബേസ്‌ബോളും ടോക്യോ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയത്.