പഞ്ചാബി കളിക്കാര്‍ക്ക് ഒരു കോടി; മലയാളി ശ്രീജേഷിന് അഞ്ചു ലക്ഷം

ന്യൂഡെൽഹി: ടോക്യോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിലെ പഞ്ചാബി കളിക്കാര്‍ക്ക് ഒരു കോടി പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. നായകൻ മൻപ്രീത് സിങ് ഉൾപ്പെടെ എട്ടോളം കളിക്കാരാണ് പഞ്ചാബിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീമിലുള്ളത്.ഹർമൻപ്രീത് സിങ്, റുപീന്ദർ പാൽ സിങ്, ഹർദിക് സിങ്, ശംഷേർ സിങ്, ദിൽപ്രീത് സിങ്, ഗുർജന്ദ് സിങ്, മന്ദീപ് സിങ് എന്നിവരാണ് പഞ്ചാബിൽ നിന്നുള്ള മറ്റ് താരങ്ങള്‍.

അതേസമയം മലയാളി താരം ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് കേരള ഹോക്കി ഫെഡറേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ച്ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യ തന്നെയാണ്.

സ്വർണ മെഡൽ നേടിയാൽ തങ്ങളുടെ താരങ്ങൾക്ക് 2.25 കോടി രൂപ വീതം നൽകുമെന്ന് പഞ്ചാബ് കായിക മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ജർമ്മനിയെ 5-4ന് പരാജയപ്പെടുത്തിയതിന് പിന്നാലെ പഞ്ചാബ് കായിക മന്ത്രി റാണ ഗുർമീത് സിങ് സോധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്.ഈ വിജയത്തോടെ ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു.