ഒളിംപിക്‌സ് ഫുട്‌ബോളില്‍ നിന്ന് അര്‍ജന്റീന പുറത്ത്

ടോക്യോ: ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ സ്‌പെയ്‌നിനോട് സമനില വഴങ്ങിയതോടെ അര്‍ജന്റീന പുറത്തായി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. 66ാം മിനിറ്റില്‍ മെറീനോ സ്‌പെയ്‌നിനായി ലക്ഷ്യം കണ്ടപ്പോള്‍ 87ാം മിനിറ്റില്‍ ബെല്‍മോന്റെ അര്‍ജന്റീനയുടെ സമനില ഗോള്‍ നേടി.

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് രണ്ടു ഗോളിന് തോറ്റ അര്‍ജന്റീന രണ്ടാം മത്സരത്തില്‍ ഈജിപ്തിനെതിരേ വിജയം കണ്ടിരുന്നു. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം അനിവാര്യമായിരുന്നു
മൂന്നു മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള അര്‍ജന്റീന ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള ഈജിപ്തിനും ഇതേ പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ അര്‍ജന്റീനയെ മറികടക്കുകയായിരുന്നു.

ഗ്രൂപ്പില്‍ ഒന്നാമതെത്തിയ സ്‌പെയിനും ഈജിപ്തുമാണ് ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് എയില്‍ നിന്ന് ജപ്പാനും മെക്‌സിക്കോയും മുന്നേറിയപ്പോള്‍ ബിയില്‍ നിന്ന് സൗത്ത് കൊറിയയും ന്യൂസീലന്റും യോഗ്യത നേടി. ഗ്രൂപ്പ് ഡിയില്‍ ബ്രസീലും ഐവറി കോസ്റ്റുമാണ് അടുത്ത റൗണ്ടിലെത്തിയത്.