ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് നിരാശ; പിസ്റ്റള്‍ തകരാറിലായി മനു ഭേക്കര്‍; ബാഡ്മിന്റണില്‍ പി വി സിന്ധുവിന് വിജയത്തോടെ തുടക്കം

ടോക്യോ: ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് നിരാശ. ഫൈനല്‍ കാണാതെ ഇന്ത്യയുടെ രണ്ട് വനിതാ താരങ്ങളും പുറത്തായി. ഒളിമ്പിക്‌സിന്റെ മൂന്നാം ദിനത്തില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ മനു ഭാക്കറും യശ്വസിനി സിങ് ദേശ്വാളും പുറത്തായത്. ഇരുവര്‍ക്കും ഫൈനലില്‍ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി സമയം നഷ്ടപ്പെട്ടത് മനു ഭാക്കറിന് തിരിച്ചടിയായി. മനു ഭാക്കര്‍ രണ്ടിനത്തില്‍ കൂടി മത്സരിക്കും.

യോഗ്യതാ റൗണ്ടില്‍ 575 പോയിന്റോടെ 12-ാം സ്ഥാനത്താണ് മനു ഫിനിഷ് ചെയ്തത്. യശ്വസിനി സിങ് ദേശ്വാള്‍ 574 പോയിന്റോടെ 13-ാം സ്ഥാനത്തെത്തി. 587 പോയന്റുമായി യോഗ്യതാ റൗണ്ടിലെ ഒളിമ്പിക് റെക്കോഡുമായി ചൈനയുടെ ജിയാങ് റാന്‍സിനാണ് ഒന്നാമതെത്തിയത്.

അതേസമയം വനിതകളുടെ സിംഗിള്‍സ് ബാഡ്മിന്റണില്‍ പിവി സിന്ധു ഗൂപ്പ് ജെയിലെ ആദ്യ മത്സരത്തില്‍ അനായാസ ജയം നേടി. ഇസ്രയേലിന്റെ സെനിയ പോളികാര്‍പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തകര്‍ത്തത്.

ഒന്നാം സെറ്റില്‍ ആദ്യ രണ്ട് പോയിന്റുകള്‍ നഷ്ടപ്പെടുത്തിയാണ് തുടക്കമെങ്കിലും പിന്നെ എതിരാളിക്ക് അവസരം നല്‍കാതെ മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. അരമണിക്കൂറിലാണ് കളി അവസാനിച്ചത്. രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിന്റെ ചെങ് യീ യാണ് സിന്ധുവിന്റെ എതിരാളി.