ടൊക്യോ ഒളിമ്പിക്‌സ് ഷൂട്ടിംഗ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ; താരങ്ങള്‍ ഫൈനല്‍ കാണാതെ പുറത്ത്

ടോക്കിയോ: ടൊക്യോ ഒളിമ്പിക്‌സ് ഷൂട്ടിംഗ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ താരങ്ങള്‍ ഫൈനല്‍ കാണാതെ പുറത്ത്. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനല്‍ യോഗ്യത നേടാനായില്ല.

മനു ബക്കര്‍ 12-ാം സ്ഥാനത്തും യശ്വസിനി സിംഗ് 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
ഇന്ത്യ വലിയ രീതിയില്‍ പ്രതീക്ഷയര്‍പ്പിച്ച ഇനമായിരുന്നു ഷൂട്ടിംഗ്.

റോവിംഗില്‍ ഇന്ത്യ സെമിയില്‍ എത്തി. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിള്‍സില്‍ ഇന്ത്യ സെമിയില്‍ എത്തി. അര്‍ജുന്‍-അരവിന്ദ് സഖ്യമാണ് സെമിയില്‍ കടന്നത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ സഖ്യം ഫിനിഷ് ചെയ്തത്.

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ന് നടക്കുക 18 ഫൈനലുകളാണ്. സിമോണ ബൈല്‍സ്, കാറ്റി ലെഡക്കി, നവോമി ഒസാക്ക എന്നീ പ്രമുഖ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും. പതിനാറ് ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. പിവി സിന്ധു, മേരി കോം, സാനിയ മിര്‍സ എന്നിവര്‍ ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഇറങ്ങും. ഇസ്രായേല്‍ താരമാണ് പിവി സിന്ധുവിന്റെ എതിരാളി.

ഹോക്കിയില്‍ ഇന്ത്യ ഇന്ന് ശക്തരായ ഓസ്‌ട്രേലിയയെ നേരിടും. ഇന്നലെ ഹോക്കിയില്‍ കരുത്തുറ്റ ന്യുസീലാന്‍ഡ് സംഖത്തെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍ പ്രീത് സിംഗ് രണ്ട് ഗോള്‍ നേടി. രുബീന്ദ്ര പാല്‍ സിംഗ് ഒരു ഗോള്‍ നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാന്‍ഡ് ഗോള്‍ നേടിയിരുന്നെങ്കിലും ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി.ആര്‍ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.