കൊയിലാണ്ടിയില്‍ നിന്ന് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയ സ്വർണ്ണക്കടത്തുകാരനെ വിട്ടയച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ നിന്ന് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയ സ്വർണ്ണക്കടത്തു കാരിയറായ പ്രവാസിയെ വിട്ടയച്ചു. കുന്ദമംഗലത്തുനിന്നാണ് അഷ്‌റഫിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന. ചെറിയ പരിക്കുകളോടെ അഷ്‌റഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.

ഇയാളെ ഉടന്‍ കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകും. ഇന്നലെ പുലര്‍ച്ചെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്. മാവൂരിലെ തടിമില്ലില്‍ എത്തിച്ച ശേഷം അഞ്ചംഗ സംഘം മര്‍ദിച്ചു. ശരീരത്തില്‍ ബ്ലേഡ് കൊണ്ട് മുറിച്ച പാടുകളുണ്ട്.

കൊച്ചി വഴി സ്വര്‍ണ്ണം കടത്തിയതിന് നേരത്തെ അഷ്‌റഫിന്റെ പേരില്‍ കേസെടുത്തിരുന്നു. സ്വര്‍ണക്കടത്തിലെ ക്യാരിയറായ അഷ്റഫ് റിയാദില്‍ നിന്ന് രണ്ട് കിലോയോളം സ്വര്‍ണം കൊണ്ടുവന്നെന്നും, ഈ സ്വര്‍ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നുമാണ് അന്വേഷണ സംഘം സംശയിക്കുന്നത്. പൊലീസ് അഷ്‌റഫിന്റെ മൊഴിയെടുക്കുകയാണ്.