ഗോൾഡൻ ബൂട്ട് പുരസ്കാരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി

ലണ്ടൻ: യൂറോ 2020 ഫുട്ബോൾ മാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ ഏറ്റവുമധികം ഗോളടിച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി.

പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് റൊണാൾഡോ യൂറോയിലെ ഗോളടിക്കാരുടെ പട്ടികയിൽ ഒന്നാമനായത്. 306 മിനിട്ടുകളാണ് താരം കളിച്ചത്.

ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക്ക് ഷിക്കിനും അഞ്ച് ഗോളുകൾ ഉണ്ടെങ്കിലും താരത്തിന്റെ പേരിൽ അസിസ്റ്റുകളില്ല. 404 മിനിട്ടാണ് ഷിക്ക് ഗ്രൗണ്ടിൽ കളിച്ചത്. അതുകൊണ്ടാണ് റൊണാൾഡോ മുന്നിലെത്തിയത്.

ഫ്രാൻസിന്റെ കരിം ബെൻസേമ, സ്വീഡന്റെ ഫോഴ്സ്ബെർഗ്, ബെൽജിയത്തിന്റെ റൊമേലു ലുക്കാക്കു, ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ എന്നിവർ നാലുഗോളുകൾ വീതം നേടി.

മൂന്നു ഗോളുകൾ വീതം നേടിയ ഇംഗ്ലണ്ടിന്റെ റഹിം സ്റ്റെർലിങ്, ഡെന്മാർക്കിന്റെ ഡോൾബെർഗ്, പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്സ്കി, നെതർലൻഡ്സിന്റെ വൈനാൽഡം എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.