ടോക്യോ ഒളിമ്പിക്‌സില്‍ പുതു ചരിത്രമെഴുതാന്‍ ഇന്ത്യ; പതാകയേന്തുക മേരികോമും മന്‍പ്രീത് സിംഗും

ന്യൂഡെല്‍ഹി: ടോക്യോ ഒളിമ്പിക്സിന് ഈ മാസം 23ന് തുടക്കമാകുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് അത് ഒരു പുതുചരിത്രം കൂടിയാകും. ടോക്യോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇത്തവണ ദേശീയ പതാകയേന്തുക രണ്ട് കായിക താരങ്ങളാണ്. ബോക്സിംഗ് ഇതിഹാസം മേരി കോമും പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗും.

ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യക്ക് വേണ്ടി രണ്ട് പേര്‍ പതാക വാഹകരാകുന്നത്. ലിംഗ സമത്വം ഉറപ്പു വരുത്തുന്നതിനായാണ് പുതിയ തീരുമാനമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അറിയിച്ചു.

പുരുഷ, വനിതാ താരങ്ങളെ 126 അത്ലറ്റുകളും 75 ഒഫിഷ്യലുകളും ഉള്‍പ്പടെ 201 അംഗങ്ങളാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്യോയില്‍ എത്തുന്നത്. ഇതില്‍ 56 ശതമാനം പുരുഷന്‍മാരും 44 ശതമാനം സ്ത്രീകളും. 78 ഇനങ്ങളിലായി 85 മെഡല്‍ പോരാട്ടങ്ങളിലാണ് ഇന്ത്യ സാന്നിദ്ധ്യമറിയിക്കുക.

ഇതുവരെ പതിനേഴ് പേരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയത്. ആദ്യമായി ഇന്ത്യന്‍ പതാകയേന്തിയത് അത്ലറ്റ് പര്‍മ ബാനര്‍ജിയാണ്. 1920 ബെല്‍ജിയത്തിലെ ആന്റ്വെര്‍പ് ഒളിമ്പിക്സിലായിരുന്നു പര്‍മ പതാകയേന്തിയത്.

ആറ് തവണ വനിതാ ബോക്സിംഗ് ലോക ചാമ്പ്യനായ മേരി കോമിന്റെ കരിയറിലെ അവസാന ഒളിമ്പിക്സായിരിക്കും ടോക്യോവിലേത്. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ മേരി കോം രാജ്യത്തിന്റെ പതാക വാഹകയാകുന്നതിലുള്ള സന്തോഷത്തിലാണ്. ഓഗസ്റ്റ് 8ന് സമാപന ചടങ്ങില്‍ ഗുസ്തി താരം ബജ്രംഗ് പുനിയ പതാക വാഹകനാകും.