ബൊളീവിയയെ ഒന്നിനെതിരെ നാലു ഗോളിന് തകർത്ത് അർജൻറീന കോപ അമേരിക്ക ക്വാർട്ടറിൽ

ബ്യൂണസ് ഐറിസ്: ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി മെസ്സി നയിച്ച കളിയിൽ ബൊളീവിയയെ ഒന്നിനെതിരെ നാലു ഗോളിന് തകർത്ത് അർജൻറീന കോപ അമേരിക്ക ക്വാർട്ടറിൽ. ഒരു ജയം പോലുമില്ലാതെ ബൊളീവിയ പുറത്തായി. എക്വഡോറാണ് അർജൻറീനക്ക് ക്വാർട്ടർ എതിരാളി.

തുടക്കം മുതലേ സമ്പൂർണ ആധിപത്യവുമായി മൈതാനം ഭരിച്ച നീലക്കുപ്പായക്കാർ ആദ്യ മിനിറ്റുകളിൽ തന്നെ ഗോളും നേടി. അഗ്യൂറോ, ഗോമസ്, മെസ്സി, കൊറിയ എന്നിവരടങ്ങിയ നാൽവർ സംഘം ചടുല നീക്കങ്ങളുമായി എതിർഹാഫിൽ വട്ടമിട്ടുന്നതിനൊടുവിൽ ആറാം മിനിറ്റിലായിരുന്നു മെസ്സിയുടെ അസിസ്റ്റിൽ ഗോമസ് ലക്ഷ്യം കണ്ടത്. പിന്നെയും തുടരെ മെസ്സിക്കൂട്ടം ബൊളീവിയൻ ഹാഫിൽ അപകടം വിതച്ചു.

ഗോമസിനെ വീഴ്ത്തിയതിന് 32ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി  ഗോളാക്കി മെസ്സി ലീഡുയർത്തി. ഇടതുവശത്ത് ഗോമസും അഗ്യൂറോയും കൂടുതൽ അപകടം വിതച്ചപ്പോൾ വൈകാതെ മൂന്നാം ഗോളും പിറന്നു. മൈതാന മധ്യത്തിൽനിന്ന് അഗ്യൂറോ നീട്ടി നൽകിയ പന്ത് അനായാസം ഗോളിക്കു മുകളിലൂടെ തട്ടിയിട്ടായിരുന്നു ആദ്യ പകുതിയിൽ തന്നെ ലീഡ് മൂന്നാക്കി ഉയർത്തിയത്.

രണ്ടാം പകുതിയിൽ  ബൊളീവിയ ഒരു ഗോൾ മടക്കി. 60ാം മിനിറ്റിൽ സാവേദ്രയായിരുന്നു സ്കോറർ. വലതുവശത്ത് ജസ്റ്റീനിയാനോ നടത്തിയ മുന്നേറ്റം അർജൻറീന ബോക്സിൽ കാത്തുനിന്ന സാവേദ്ര ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അതോടെ, കളി പിടിക്കാമെന്നുവെച്ച് മൂന്നുപേരെ പകരമിറക്കി ബൊളീവിയ കളി പിടിക്കാൻ ശ്രമം നടത്തിയപ്പോൾ അഗ്യൂറോയെ തിരിച്ചുവിളിച്ച് സ്കേലോണി അർജൻറീന ആക്രമണത്തിലും മൂർച്ച കൂട്ടി.

പകരക്കാരനായെത്തിയ മാർട്ടിനെസ് അടുത്ത മിനിറ്റിൽ ലക്ഷ്യം കാണുകയും ചെയ്തു. ജൂലിയൻ അൽവാരെസിൻ്റെ  ക്രോസ് കാലിലെടുത്ത് മെസ്സി അടിച്ച പന്ത് പ്രതിരോധ നിരയുടെ കാലിൽ തട്ടി മടങ്ങിയത് മാർട്ടിനെസിൻ്റെ കാലുകളിൽ. ഒട്ടും പിഴക്കാ താരം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. പിന്നെയും ഗോളവസരങ്ങളുമായി മെസ്സിക്കൂട്ടം മൈതാനത്ത് പറന്നുനടന്നെങ്കിലും സ്കോർ ബോർഡ് 4-1ൽ നിന്നു.

ബൊളീവിയക്കെതിരെ കോപ അമേരിക്കയിൽ അർജൻറീനക്ക് ഇതോടെ 10ാം വിജയം. നായകൻ മെസ്സിയാകട്ടെ, സ്വന്തം രാജ്യത്തിനായി ഏറ്റവും കൂടുതൽ കളിച്ച താരവുമായി. സെർജിയോ അഗ്യൂറോ 100 കളിയും പൂർത്തിയാക്കി.

ക്വാർട്ടർ ചിത്രവും ഇതോടെ വ്യക്തമായി. അർജൻറിന എക്വഡോറിനെ നേരിടുമ്പോൾ ബ്രസീലിന് കരുത്തരായ ചിലിയാണ് എതിരാളികൾ. പെറു പരാഗ്വയെയും ഉറുഗ്വായ് കൊളംബിയയെും നേരിടും.