ഫിൻലൻഡിനെ വീഴ്ത്തി റഷ്യയുടെ ആദ്യ ജയം

സെന്‍റ് പീറ്റേഴ്സ്ബർഗ്: ഫിൻലൻഡിനെ വീഴ്ത്തി റഷ്യ ആദ്യ ജയം സ്വന്തമാക്കി. ഇരുടീമുകളും അവസരം തുറക്കുന്നതിൽ മത്സരിച്ചെങ്കിലും ഫിനിഷിങ്ങിൽ മൂർച്ച പുലർത്താനായില്ല. പ്രതിരോധനിര അവരുടെ ജോലി വൃത്തിയായി നിർവഹിക്കുകയും ചെയ്തു. മത്സരത്തിന്‍റെ മൂന്നാംമിനുറ്റിൽ ജോൾ പൊഹൻപാളോ റഷ്യൻ വലകുലുക്കി ഞെട്ടിച്ചെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡാണെന്ന് തെളിഞ്ഞതോടെ ഗാലറിയിൽ ആരവങ്ങളുയർന്നു.

ആദ്യപകുതി അവസാനിരിക്കേ അലിക്സെ മിറാഞ്ചുക് നേടിയ ഗോളിന്‍റെ ബലത്തിലാണ് സ്വന്തം കാണികൾക്ക് മുന്നിൽ റഷ്യ തലയുയർത്തിയത്. രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ ജയം വീതം നേടിയതിനാൽ അവസാനമത്സരം ഇരുടീമുകൾക്കും നിർണായകമാവും. കരുത്തരായ ബെൽജിയവും ഡെന്മാർക്കുമാണ് ഗ്രൂപ്പി ബിയിലെ മറ്റു ടീമുകൾ.

കളിക്കളത്തിൽ കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്സനോടുള്ള ആദരസൂചകമായി മത്സരത്തിന് മുമ്പ് ഫിൻലൻഡ് ടീമംഗങ്ങൾ പ്രത്യേക ജഴ്സിയണിഞ്ഞു. ഫിൻലൻഡ് ഗോൾമുഖത്തേക്ക് നിരന്തരം കുതിച്ചുകയറിയ റഷ്യൻ ശ്രമങ്ങൾക്ക് 46ാം മിനുറ്റിൽ ഫലം കണ്ടു.

പോസ്റ്റിന്‍റെ വലതുവശത്തുനിന്നും അലിക്സെ മിറാൻചുക് ഇടംകാലുകൊണ്ട് ഉതിർത്ത ഷോട്ട് പോസ്റ്റിന്‍റെ ഇടതുമൂലയിലേക്ക് തുളഞ്ഞുകയറുകയായിരുന്നു. മിറാൻചുക്കിനെ വട്ടമിട്ടുനിന്ന ഫിൻലാൻഡ് പ്രതിരോധ നിരക്ക് പന്ത് വലകുലുക്കുന്നത് നോക്കി നിൽക്കാനേ ആയുള്ളൂ.