ജൂനിയര്‍ ഗുസ്തി താരത്തിന്റെ കൊലപാതകം; ഒളിമ്പ്യൻ സുശീല്‍കുമാര്‍ പഞ്ചാബിലെന്ന് സംശയം

ന്യൂഡെല്‍ഹി: ജൂനിയര്‍ ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന ഇന്ത്യന്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ പുതിയ സ്ഥലംകണ്ടെത്തിയതായി പൊലീസ്.
പൊലീസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സുശീല്‍ കുമാര്‍ പഞ്ചാബിലെ ഭട്ടിന്തയില്‍ ഉള്ളതായാണ് വിവരം. സുശീലിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കെയാണ് ഇദ്ദേഹം പഞ്ചാബില്‍ ഉള്ളതായി അറിയാന്‍ കഴിഞ്ഞെന്ന് പൊലീസ് പറയുന്നത്.

കോളുകള്‍ക്കായും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായും ഒന്നിലധികം സിം കാര്‍ഡുകള്‍ സുശീല്‍ ഉപയോഗിക്കുന്നുവെന്നും പൊലീസ് പറയുന്നു. ഇദ്ദേഹം ഒളിവില്‍ കഴിയുന്നതായി സംശയിക്കുന്ന വിവിധ സ്ഥലങ്ങൾ പ്രത്യേക സെല്ലിന്റെയും ലോക്കല്‍ പോലീസിന്റെയും സഹായത്തോടെയാണ് ഡെല്‍ഹി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.

ജൂനിയർ ഗുസ്തി താരം സാഗര്‍ ധന്‍കറിന്റെ കൊലപാതകക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് ഗുസ്തി താരം സുശില്‍ കുമാര്‍ ഒളിവില്‍ പോയത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ താരമാണ് സുശീല്‍ കുമാർ. ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.