കൊറോണ വ്യാപനം; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും

ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപനം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ സിബിഎസ്ഇ റദ്ദാക്കിയേക്കും. ഇക്കാര്യത്തിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഏപ്രിൽ മാസം നടക്കേണ്ടിയിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ സിബിഎസ്ഇ നീട്ടിവച്ചത്.

ജൂൺ ഒന്നുവരെയുള്ള സാഹചര്യം വിലയിരുത്തി തീരുമാനം എടുക്കുമെന്നും ബോർഡ് അറിയിച്ചിരുന്നു. പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുൻപ് പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ബോർഡിന്റെ മറ്റൊരു അറിയിപ്പ്. എന്നാൽ രോഗ വ്യാപനവും മരണങ്ങളും കൂടുന്നതിനാൽ ജൂണിലും പരീക്ഷ നടത്താനാകാത്ത സാഹചര്യമാണ്.

കഴിഞ്ഞ വർഷത്തിനേക്കാളും നാലിരട്ടിയിലധികം കൊറോണ വ്യാപനമാണ് ഇത്തവണ രേഖപ്പെടുത്തുന്നത്. അടുത്ത രണ്ട് മാസമെങ്കിലും ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ അധികമായ ജില്ലകളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് ഐസിഎംആർ ശുപാർശ നൽകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയാണെങ്കിൽ എങ്ങനെ മാർക്ക് നൽകണമെന്ന കാര്യത്തിലും സിബിഎസ്ഇ ഉടൻ തീരുമാനമെടുക്കും. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയപ്പോൾ ഇതുവരെയുള്ള പ്രകടന മികവ് അടിസ്ഥാനമാക്കി മാർക്കു നൽകാനായിരുന്നു തീരുമാനം. ഇതിൽ തൃപ്തിയില്ലെങ്കിൽ പിന്നീട് പരീക്ഷ എഴുതാമെന്ന നിർദേശവും സിബിഎസ്ഇ മുന്നോട്ട് വച്ചിരുന്നു.