പ്രീമിയര്‍ ലീഗുകള്‍ പിന്മാറി; സൂപ്പര്‍ ലീഗ് തകര്‍ച്ചയില്‍

ലണ്ടന്‍: പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ യൂറോപ്യന്‍ സൂപ്പര്‍ ലീഗ് രൂപികരണത്തില്‍ നിന്നും ആറ് ക്‌ളബുകള്‍ പിന്മാറി. സൂപ്പര്‍ ലീഗുമായുള്ള സഹകരണം പ്രഖ്യാപിച്ച് 48 മണിക്കൂര്‍ പിന്നിടും മുന്‍പേ ആറ് ടീമുകളും ഒന്നിച്ച് പിന്മാറുകയായിരുന്നു.

യുവേഫാ ചാമ്പ്യന്‍സ് ലീഗിന് സമാന്തരമായി യൂറോപ്പിലെ 12 വന്‍കിട ക്ലബുകള്‍ ചേര്‍ന്ന് രൂപംനല്‍കാന്‍ ഒരുങ്ങിയ സൂപ്പര്‍ ലീഗില്‍ നിന്നും ‘ബിഗ് സിക്‌സ് ‘എന്ന അറിയിപ്പെട്ട ആറ് ക്ലബുകള്‍ ആണ് പിന്‍ വാങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചര്‍സ്റ്റര്‍ യുണൈറ്റഡ്്, ചെല്‍സി, ടോട്ടനം, ആഴ്‌സനല്‍, ഹോട്‌സ്പര്‍ എന്നീ ടീമുകള്‍ ചേര്‍ന്നതായിരുന്നു ബിഗ് സിക്‌സ്.

ഫുട്‌ബോള്‍ സമിതികളായ യുവേഫ, ഫിഫ എന്നിവയില്‍ നിന്നുള്ള ഉപരോധ മുന്നറിയിപ്പിന് ഒപ്പം ആരാധകരുടേയും, കളിക്കാരുടേും പ്രതിഷേധവും വിമര്‍ശനവും കൂടിയതോടെയാണ് സൂപ്പര്‍ ലീഗിന്റെ നിലില്‍പ് സംശയത്തിലായത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ ലീഗിന് എതിരായി നിലകൊണ്ടു. കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നതായിരുന്നു സൂപ്പര്‍ ലീഗിന്റെ ഉദ്ദേശം.

അതേസമയം തങ്ങളുടെ പ്രോജക്ടില്‍ നിന്നും പൂര്‍ണമായി പിന്മാറിയിട്ടില്ലെന്ന് സൂപ്പര്‍ ലീഗ് പ്രസ്താവനയിറക്കി. ‘നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, പ്രോജക്റ്റ് പുനര്‍ രൂപകല്‍പ്പന ചെയ്യുന്നതിനുള്ള ഏറ്റവും ഉചിതമായ നടപടികള്‍ സ്വീകരിക്കും. മുഴുവന്‍ ഫുട്‌ബോള്‍ സമൂഹത്തിനും സ്വീകാര്യമായ നടപടികളോടെ മുന്നോട്ട് വരും. ആരാധകര്‍ക്ക് മികച്ച അനുഭവം നല്‍കുകയെന്ന ഞങ്ങളുടെ ലക്ഷ്യങ്ങള്‍ എല്ലായ്‌പ്പോഴും മനസ്സിലുണ്ടാകും.’ ലീഗ് പ്രസ്താവനയില്‍ പറയുന്നു.