എൻജിനീയറിങ് പഠനത്തിന് കണക്കും ഫിസിക്‌സും നിർബന്ധമല്ല; ബിസിനസ് സ്റ്റഡീസ് പഠിച്ചവർക്കും അപേക്ഷിക്കാം; പുതിയ പരിഷ്‌കാരം

ന്യൂഡെൽഹി: ഇനി എൻജിനീയറിങ് പഠിക്കാൻ പ്ലസ്ടു തലത്തിൽ കണക്കും ഫിസിക്‌സും നിർബന്ധമല്ല. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മേൽനോട്ട സമിതിയായ എഐസിടിഇയാണ് എൻജിനീയറിങ് പഠനത്തിനുള്ള പ്രവേശന മാനദണ്ഡത്തിൽ മാറ്റം വരുത്തിയത്. എൻജിനീയറിങ് പഠനത്തിൽ അടിസ്ഥാന ഘടകമായ കണക്ക്, പ്ലസ്ടു തലത്തിൽ പഠിക്കാത്തവർക്കും പ്രവേശനം നൽകാനുള്ള നീക്കത്തിനെതിരെ അക്കാദമിക പണ്ഡിതർ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.

അടുത്ത അക്കാദമിക വർഷത്തിൽ എൻജിനീയറിങ് കോഴ്‌സുകളിൽ പ്രവേശനം നേടാൻ കണക്കും ഫിസിക്‌സും എഐസിടിഇ ഓപ്ഷണൽ ആക്കിയതായാണ് റിപ്പോർട്ടുകൾ. നിലവിൽ എൻജിനീയറിങ് കോഴ്‌സുകൾ പഠിക്കാൻ പ്ലസ്ടു തലത്തിൽ ഫിസിക്‌സും കണക്കും നിർബന്ധമാണ്. അടുത്ത അധ്യയന വർഷം മുതൽ 14 വിഷയങ്ങളിൽ ഏതെങ്കിലും മൂന്ന് വിഷയങ്ങൾ പഠിച്ച്‌ പ്ലസ്ടു പാസായാൽ മതി.

ഫിസിക്‌സ്, കണക്ക്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, ബയോളജി, ഇൻഫോർമാറ്റിക്‌സ് പ്രാക്ടീസസ്, ബയോ ടെക്‌നോളജി, ടെക്‌നിക്കൽ വൊക്കേഷണൽ, അഗ്രികൾച്ചറൽ, എൻജിനീയറിങ് ഗ്രാഫിക്‌സ്, ബിസിനസ് സ്റ്റഡീസ്, എന്റർപ്രണർഷിപ്പ് എന്നി വിഷയങ്ങളിൽ ഏതെങ്കിലും മൂന്ന് വിഷയങ്ങൾ പഠിച്ചാൽ മതിയെന്നാണ് എഐസിടിഇ നിഷ്‌കർഷിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. മൂന്ന് വിഷയങ്ങളിൽ 45 ശതമാനവും അതിലധികവും മാർക്ക് നേടിയവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.