ചമോലിദുരന്തം; 32 പേരുടെ മൃതദേഹം കണ്ടെത്തി; കാണാതായവരുടെ എണ്ണം 197 ആയി

ഛമോലി: മഞ്ഞുമല ഇടിച്ചിലിലും മിന്നൽപ്രളയത്തിലും ഉത്തരാഖണ്ഡിലെ ഛമോലി ജില്ലയിൽ കാണാതായവർക്ക് വേണ്ടി മൂന്നാം ദിവസവും ഊർജിതമായ തിരച്ചിൽ തുടരുന്നു. 197 പേരെയാണ് ഇവിടെ കാണാതായിരിക്കുന്നത് ഇതിൽ 32 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. തുരങ്കങ്ങളിലെ ദുർഘടമായ തിരച്ചിൽ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രളയവും മലയിടിച്ചിലും നിരവധി മരണങ്ങൾക്ക് കാരണമായതിനു പുറമെ എൻടിപിസിയുടെ 480 മെഗാവാട്ട് തപോവൻ-വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെയും ഋഷിഗംഗ ഹൈഡൽ പദ്ധതിയുടെയും തുരങ്കങ്ങൾക്ക് വലിയ കേടുപാടുകൾ ഉണ്ടാക്കിയിട്ടുണ്ട്.

ഇപ്പോഴും 25-35 പേർ തപോവൻ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തകർക്ക് കുറച്ചുദൂരം വരെ തുരങ്കത്തിലെ മണ്ണ് നീക്കാൻ കഴിഞ്ഞിട്ടുണ്ട്. തുരങ്കത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. തുരങ്കത്തിൽ കനത്ത ഇരുട്ടായതിനാൽ ടോർച്ച്‌ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

കോൺക്രീറ്റും മണ്ണും കൊണ്ട് പ്രദേശം മൂടിയിരിക്കുകയാണ്. തുരങ്കത്തിന് ഒരു കവാടമാണ് ഉള്ളത്. തുരങ്കത്തിൽ 120 മീറ്ററോളം മണ്ണ് നീക്കിക്കഴിഞ്ഞതായി ഐടിബിപി വക്താവ് വിവേക് കുമാർ പാണ്ഡെ പറഞ്ഞു. തുരങ്കത്തിന്റെ ചുമരുകൾക്ക് വിള്ളലുണ്ട്. വെള്ളം വീഴുന്ന ശബ്ദവും കേൾക്കാം. പരസ്പരം ഒച്ചവച്ചാണ് രക്ഷാപ്രവർത്തകർ പരസ്പരം ബന്ധപ്പെടുന്നത്.

ഇനിയും 80, 180 മീറ്റർ നീളത്തിൽ ചെളി നീക്കിയാലേ അകത്തേക്ക് സുഗമമായി പ്രവേശിക്കാനാവൂ. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യത്തിന്റെയും ഇൻഡൊ തിബത്തൻ അതിർത്തി സേനയുടെയും ദേശീയ ദുരന്തനിവാരണസേനയുടെയും സംസ്ഥാന ദുരന്തനിവാരണസേനയുടെയും 600 പേരെ പ്രദേശത്ത് വിന്യസിപ്പിച്ചു.

മലവെള്ളപ്പാച്ചിലിലും പ്രളയത്തിലും മലയിടിച്ചിലിലും ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിച്ചുനൽകുന്ന ഇന്തോ തിബത്തൻ അതിർത്തി സേനയോട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നന്ദി പറഞ്ഞു.

മിന്നൽ പ്രളയത്തിൽ 13 ഗ്രാമങ്ങൾ ഒറ്റപ്പെടുകയും റോഡ് ഗതാഗതം താറുമാറാവുകയും ചെയ്തിട്ടുണ്ട്. നിരവധി വീടുകളും നശിച്ചു. രണ്ട് വലിയ ഡാമുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. മുൻപ് കേദാർനാഥിൽ 2013ലാണ് ഇത്തരമൊരു ദുരന്തം ഉണ്ടായത്. അന്ന് 5,700 പേർ മരിച്ചു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമാണ് മിന്നൽ പ്രളയമെന്നാണ് കരുതപ്പെടുന്നത്.

ഉത്തരാഖണ്ഡിൽ ദുരന്തത്തെക്കുറിച്ച്‌ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നു. യോഗത്തിൽ സംസ്ഥാനത്തുനിന്നുള്ള എംപിമാരും പങ്കെടുത്തു. അടിയന്തരമായി ചെയ്തുതീർക്കേണ്ട രക്ഷാപ്രവർത്തനങ്ങളും അതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം വിശദമായ ചർച്ചനടത്തി. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച്‌ പഠിച്ച്‌ കൃത്യമായി പ്രവചനം നടത്താൻ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദുരന്തങ്ങൾ ചാക്രികമായാണ് സംഭവിക്കുന്നത്. അതേക്കുറിച്ച്‌ ശാസ്ത്രീയപഠനം നടത്തി ജീവനും സ്വത്തിനുമുണ്ടാവുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാൻ കഴിയുംപ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.