ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് വീണ്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് കോടതിയിൽ വീണ്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആലുവ കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. പൊലീസ് അന്വേഷണം നിർജ്ജീവമാണെന്ന് കാണിച്ച് യുവതി കോടതിയെ സമീപിച്ചതിന് പിന്നാലെ, ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ആയി സമർപ്പിക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പീഡന പരാതി നൽകിയത്. മുമ്പ് മെയ് 19 ന് അന്വേഷണ ഉദ്യോഗസ്ഥർ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും കോടതി അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. 2010ൽ കൊച്ചിയിലെ ഒരു വീട്ടിൽവെച്ച് സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാണ് ഹോം നഴ്സായ യുവതിയുടെ പരാതി.

സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് തന്നെ പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചിരുന്നു. ഇപ്പോൾ നടിയുടെ നീതിക്ക് വേണ്ടി ബാചന്ദ്രകുമാർ രംഗത്ത് വന്നത് കണ്ടപ്പോഴാണ് ദുരനുഭവം തുറന്നുപറയാൻ തയ്യാറായതെന്നാണ് യുവതി പറഞ്ഞിരുന്നു.