‘പൊലീസിനെ വിലക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍’; തുറന്നടിച്ച് ചരിത്ര കോണ്‍ഗ്രസിലെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ വാര്‍ത്താസമ്മേളനം. ചരിത്രകോണ്‍ഗ്രസിലെ സംഘര്‍ഷങ്ങളുടെ വീഡിയോയാണ് ഗവര്‍ണര്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഇത് താനോ രാജ്ഭവനോ ചിത്രീകരിച്ചതല്ലെന്നും, പിആര്‍ഡിയും മാധ്യമങ്ങളും നല്‍കിയ ദൃശ്യങ്ങളാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണറെ തടയുന്നതും ആക്രമിക്കുന്നതും ഇതിന് ശ്രമിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് ഇന്ത്യന്‍ ശിക്ഷാനിയമം 124-ആം വകുപ്പ് വായിച്ചുകൊണ്ടായിരുന്നു അദ്ദേഹം വാര്‍ത്താസമ്മേളനത്തിന് തുടക്കമിട്ടത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പൊലീസ് ഒരു നടപടിയും എടുത്തില്ല. തന്നെ തടഞ്ഞതുമായി ബന്ധപ്പെട്ടവരുടെ അറസ്റ്റ് തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇപ്പോഴുള്ള ഉന്നതനാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ ലക്ഷ്യമിട്ടായിരുന്നു ഗവര്‍ണറുടെ ആരോപണം.

ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വലിയ സ്‌ക്രീന്‍ അടക്കം വന്‍ സന്നാഹങ്ങള്‍ രാജ്ഭവനില്‍ സജ്ജീകരിച്ചിരുന്നു. ചരിത്രകോണ്‍ഗ്രസില്‍ താന്‍ പ്രസംഗിക്കുമ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയ ഗവര്‍ണര്‍ അതിന് തെളിവായി വീഡിയോയും പ്രദര്‍ശിപ്പിച്ചു. വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മുദ്രാവാക്യം മുഴക്കിയതും ഇര്‍ഫാന്‍ ഹബീബ് വേദിയിലേക്ക് കയറിവന്ന് ഇടപെടാന്‍ ശ്രമിച്ചതുമെല്ലാം ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, തനിക്കൊപ്പം വേദിയിലുണ്ടായിരുന്ന കെ.കെ.രാഗേഷ് പ്രതിഷേധം തുടങ്ങിയപ്പോള്‍ അവര്‍ക്കൊപ്പം നിന്ന് പൊലീസ് നടപടികളെ തടയുകയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ മുന്നൊരുക്കങ്ങളോടും കൂടി പ്ലക്കാര്‍ഡുമായി തനിക്ക് നേരെ ജാമിയയില്‍ നിന്നും അലിഗഢില്‍ നിന്നുമുള്ളവര്‍ പ്രതിഷേധിക്കുകയായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചത് അത്യസാധാരണ നടപടിയാണ്. ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച് മാധ്യമങ്ങളോടു പ്രതികരിക്കുന്ന രീതിയാണ് ഗവര്‍ണര്‍ തുടര്‍ന്നുവന്നിട്ടുള്ളത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തിനു തൊട്ടു മുമ്പായി ചീഫ് സെക്രട്ടറി വിപി ജോയി രാജ്ഭവനിലെത്തിയിരുന്നു. അസാധാരണ നടപടിയിലേക്കു കടന്ന ഗവര്‍ണറുമായി അനുനയത്തിനു സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നു വാര്‍ത്തകള്‍ വന്നെങ്കിലും ലഹരിവിരുദ്ധ പരിപാടിക്കു ക്ഷണിക്കാനാണ് ചീഫ് സെക്രട്ടറി എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനു മുമ്പ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ധനവകുപ്പ് സെക്രട്ടറിയും ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു.