നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ; റീപ്പോ നാലു ശതമാനത്തിൽ തുടരും

മുംബൈ: ബജറ്റിനു ശേഷമുള്ള ആദ്യത്തേയും സാമ്പത്തിക വർഷത്തെ അവസാനത്തേതുമായ വായ്പാവലോകന യോഗത്തിൽ റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റീപ്പോ നിരക്ക് നാലു ശതമാനത്തിൽ തുടരും. റിവേഴ്‌സ് റീപ്പോയാകട്ടെ 3.35 ശതമാനവുമാണ്.

സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതും വിലക്കയറ്റ നിരക്കിൽ നേരിയ കുറവുണ്ടായതും ഗുണകരമാണെന്നാണ് വിലയിരുത്തൽ. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് നിരക്കുകളിൽ നാലാംതവണയും മാറ്റം വരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്.

2022 സാമ്പത്തിക വർഷത്തിൽ 10.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തിയതും അനുകൂലഘടകമായാണ് ആർബിഐ വിലയിരുത്തുന്നത്.

നിലവിലുള്ള നിരക്ക് തുടരുന്നതിനാണ് എംപിസി യോഗത്തിൽ അംഗങ്ങളിൽ മുഴുവൻ പേരും വോട്ടു ചെയ്തത്. ആർ.ബി.ഐ. ഗവർണർ ശക്തികാന്ത ദാസ് ആണ് സമിതി തീരുമാനം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

വിപണിയിൽ പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോണ്ട് വില്പനയിലൂടെയാണ് ആർബിഐ വിപണിയിൽ ഇടപെടൽ നടത്തിയത്. ഇതോടെ ബോണ്ടിൽനിന്നുള്ള ആദായം കുതിച്ചുകയറുകയും ചെയ്തു.