കേരള സർവകലാശാല മാർക്ക് തട്ടിപ്പ്; ഒരു മാസത്തിനുളളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തട്ടിപ്പിൽ പ്രോ വൈസ് ചാൻസലർ ഒരു മാസത്തിനുളളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സസ്പെൻഷനിലായ സെക്ഷൻ ഓഫീസറുടെ വിശദീകരണം കൂടി കിട്ടിയ ശേഷമായിരിക്കും തുടർനടപടി. മറ്റ് വിദ്യാ‍ർത്ഥികളുടെ മാർക്കുകളിൽ തിരുത്തലുണ്ടായോ എന്നതിന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ പരീക്ഷാകൺട്രോളറെ ചുമതലപ്പെടുത്തി.

കേരള സർവകലാശാല ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിലെ മാർക്കുകളാണ് തിരുത്തിയത്. ഒരു വിദ്യാർത്ഥിയുടെ മാർക്കിലാണ് ആദ്യം തിരിമറി വ്യക്തമായത്. തുടർന്നുളള പരിശോധനയിൽ എഴുപതിലേറെ വിദ്യാർത്ഥികളുടെ മാർക്കുകളിൽ വ്യത്യാസം വരുത്തിയതായി കണ്ടെത്തി. സെക്ഷൻ ഓഫീസർ എ വിനോദാണ് മാർക്ക് തിരുത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തു.

ഗുരുതരമായ ക്രമക്കേട് വെളിച്ചത്തു വന്ന സാഹചര്യത്തിൽ പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ സർവകലാശാല സമഗ്രമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എത്ര വിദ്യാർത്ഥികളുടെ മാർക്കുകൾ തിരുത്തിയിട്ടുണ്ടെന്ന് കണ്ടെത്താൻ പരീക്ഷ കൺട്രോളറുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തും.

പരീക്ഷാസംവിധാനം ഡിജിറ്റലാക്കിയതോടെ മാർക്കിൽ മാറ്റം വരുത്താനുള്ള അധികാരം സെക്ഷൻ ഓഫീസർമാർക്ക് കൈമാറിയതാണ് തിരിമറി എളുപ്പമാക്കിയത്. പരാതികൾ വ്യാപകമായി സാഹചര്യത്തിൽ പുതിയ സോഫ്റ്റ് വെയറിലേക്ക് മാറാനൊരുങ്ങുകയാണ് സർവകലാശാല. കൂടുതൽ സുരക്ഷാസംവിധാനങ്ങളുടെ സോഫ്റ്റ് വെയർ അധികം വൈകാതെ സ്ഥാപിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

കഴിഞ്ഞ അധ്യയന വർഷം 380 കുട്ടികൾക്ക് സർവകലാശാല മോഡറേഷൻ കൂട്ടി നൽകിയതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഒടുവിൽ സോഫ്റ്റ് വെയർ പിശകെന്ന കണ്ടെത്തലിലാണ് സർവകാശാല എത്തിച്ചേർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് സർവകലാശാല ശുപാർശ ചെയ്തെങ്കിലും ഒരു ഫയൽ പോലും പൊലീസിന് കൈമാറിയില്ല.

ഇതിന് പുറമേയാണ് ബിഎസ്‍സി പരീക്ഷയിൽ തോറ്റ 23 പേർക്ക് ബിരുദസർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്ത സംഭവം പുറത്തുവന്നത്. ഇവരുടെ സർട്ടിഫിക്കറ്റുകൾ മടക്കിവാങ്ങാൻ ഒരു വർഷമായിട്ടും സർവകലാശാല ഒരു നടപടിയുമെടുത്തിട്ടില്ല. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് സർവകലാശാലയെ നാണക്കേടിലാക്കി പുതിയ ക്രമക്കേട് പുറത്തുവരുന്നത്.