സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കൊൽക്കത്ത: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. ഇന്നലെ പതിവ് ഹൃദയ പരിശോധനയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഇസിജിയിൽ ചെറിയ വ്യതിയാനം കാണിക്കുകയും ചെയ്തതോടെ ഗാംഗുലിയെ കൊൽക്കത്തയിലെ അപ്പോളോ ഗ്ലെനെഗൽസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

നേരത്തെ ജനുവരി ആദ്യ വാരം നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗാംഗുലിയെ കൊറോണറി ധമനികളിൽ മൂന്നിടത്ത് തടസങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി സ്റ്റെന്റ് ഘടിപ്പിച്ചിരുന്നു.

ഇത്തവണയും സ്റ്റെന്റിങ് നടപടിക്രമങ്ങൾ വേണ്ടിവരുമെന്ന് നേരത്തെ അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്ന വുഡ്ലാൻഡ്സ് ആശുപത്രി അധികൃതർ വ്യക്തമാക്കി. പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ദേവി ഷെട്ടി, ഡോ. സപ്തർഷി ബസു, ഡോ. സരോജ് മൊണ്ഡൽ എന്നിവരുടെ സാന്നിധ്യത്തിൽ ഡോ. അഫ്താബ് ഖാൻ സ്റ്റെന്റിങ് നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.