പുതുവർഷത്തിലും പിൻവാതിൽ നിയമനങ്ങൾ ; ഒഴിവുകൾ പി എസ് സിയ്ക്ക് റിപ്പോർട്ട്‌ ചെയ്യാതെ സർവകലാശാലകളിൽ 3000 ദിവസവേതനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം

തിരുവനന്തപുരം: പുതുവർഷത്തിലും പിൻവാതിൽ നിയമനങ്ങൾക്ക് തിരക്കിട്ട നീക്കം. സർവകലാശാലകളിലെ അനധ്യാപക ഒഴിവുകൾ പിഎസ് സി യ്ക്ക് റിപ്പോർട്ട് ചെയ്യാതെ ദിവസവേതനക്കാരായ താൽക്കാലിക ജീവനക്കാരെ സർവകലാശാലകളിൽ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്ന നടപടി അതിവേഗം തുടങ്ങിക്കഴിഞ്ഞു. വിവിധ സർവകലാശാലകളിൽ മൂവായിരത്തോളം പേർ ദിവസക്കൂലി അടിസ്ഥാനത്തിലും കരാറടിസ്ഥാനത്തിലുമായി നിലവിൽ ജോലി ചെയ്യുന്നുണ്ട്. ആദ്യപടിയായി മുപ്പത്തിഅഞ്ച് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ കഴിഞ്ഞദിവസം ചേർന്ന കാലിക്കട്ട് സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ മറപിടിച്ച് കേരള സർവകലാശാലയിൽ ദിവസവേതനത്തിൽ ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച ഫയൽ സിണ്ടിക്കേറ്റിൽ സമർപ്പിക്കാനായി വൈസ് ചാൻസിലറുടെ പരിഗണയിലാണ്. സംസ്കൃത സർവകലാശാലയിലും കൊച്ചി സർവകലാശാലയിലും കാർഷിക സർവകലാശാലയിലും ജോലി ചെയ്യുന്ന താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുവാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

കാലിക്കട്ട് സർവ്വകലാശാലയിൽ പത്തുവർഷക്കാലം ദിവസവേതനത്തിലും കരാർ വ്യവസ്ഥയിലുമായി ജോലി ചെയ്തിരുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്. ഇവരുടെ കൂട്ടത്തിൽ വൈസ് ചാൻസലറുടെ ഡ്രൈവർ കൂടി ഉള്ളതുകൊണ്ട് ചട്ടവിരുദ്ധമായ സ്ഥിരപ്പെടുത്താൽ വിസി അംഗീകരിക്കുകയായിരുവെന്ന് ആക്ഷേപമുണ്ട്.

ഡ്രൈവർ,പമ്പ് ഓപ്പറേറ്റർ,പ്ലമ്പർ, സെക്യൂരിറ്റി ഗാർഡ് , ഗാർഡണർ, റൂംബോയ്,പ്രോഗ്രാമർ ഇലക്ട്രിഷ്യൻ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തിരുന്നവർക്കാണ് സ്ഥിരനിയമനം നൽകിയത്. ഒഴിവ് നിലവിലില്ലാത്തവരെ സൂപ്പർ ന്യൂമററിതസ്തിക സൃഷ്ടിച്ചു് നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വരും സിൻഡിക്കേറ്റ് യോഗങ്ങളിൽ പരിഗണിക്കാനാണ് നീക്കം.

കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ നടത്താൻ പിഎസ്സിയെ ചുമതലപ്പെടുത്തിയത്. തുടർന്ന് അസിസ്റ്റൻറ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനങ്ങൾക്കുള്ള സ്പെഷ്യൽ റൂളും നടപ്പാക്കിയതുകൊണ്ട് പിഎസ് സി മുഖേന മൂവായിരത്തോളം പേരെ വിവിധ സർവകലാശാലകളിൽ നിയമിച്ചിരുന്നു. അതുവരെ ജോലിചെയ്തിരുന്ന എല്ലാ താൽക്കാലികക്കാരെയും പൂർണമായും പിരിച്ചുവിട്ടിരുന്നു.

കഴിഞ്ഞ 3 മാസം മുമ്പ് ഇരുപത് അനധ്യാപക തസ്തികകൾക്കുള്ള സ്പെഷ്യൽ റൂൾ സർക്കാർ അംഗീകരിച്ചിട്ടും ഒഴിവുകൾ പിഎസ് സി യ്ക്ക് റിപ്പോർട്ട് ചെയ്യുവാൻ സർവകലാശാലകൾ തയ്യാറാകാത്തത് കൊണ്ട് പിഎസ് സി യ്ക്ക് ഒഴിവുകളുടെ വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിഞ്ഞിട്ടില്ല.

സർവകലാശാലകളിൽ താൽക്കാലികമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്ന തിനുവേണ്ടിയാണ് ഒഴിവുകൾ പിഎസ് സി യ്ക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്.

പിഎസ് സി യെ ചുമതലപ്പെടുത്തിയ സ്ഥാപനങ്ങളിലെ നിയമനങ്ങൾ നടത്താൻ പിഎസ് സി യ്ക്ക് മാത്രമേ അധികാരമു ള്ളൂവെന്നിരിക്കെയാണ് സർവകലാശാലകൾ പത്തുവർഷം ദിവസവേതനത്തിൽ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നത്.

കാലിക്കറ്റ് സർവകലാശാല താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്നും മറ്റ് സർവ്വകലാശാലകളിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ , സെക്രട്ടറി എം ഷാജർഖാൻ എന്നിവർ ഗവർണർക്ക് നിവേദനം നൽകി.

സർവകലാശാലകളിൽ ആരംഭിച്ചിരിക്കുന്ന താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ തടയാൻ ഗവർണർ തയ്യാറായില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ആർ എസ് ശശികുമാർ പറഞ്ഞു.