ഇറ്റാലിയന്‍ കായിക വിസ്മയം പൗളോ റോസി അന്തരിച്ചു

മിലാന്‍: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലോകത്തിന് സമ്മാനിച്ച കായിക പ്രതിഭ പൗളോ റോസി (64 )അന്തരിച്ചു. 1982ല്‍ രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്തതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് പാബ്ലീറ്റോ എന്ന വിളിപ്പേരുള്ള റോസി. ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലുകളാണ് മരണവിവരം പുറത്ത് വിട്ടിരിക്കുന്നത്.മരണകാരണം വ്യക്തമല്ല. കുറച്ച് നാളുകളായി ചികിത്സയിൽ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

സ്‌പെയിനില്‍ നടന്ന ലോകകപ്പിലാണ് പൗളോ റോസി വീരനായകനായത്. പടിഞ്ഞാറന്‍ ജര്‍മ്മനിക്കെതിരെ നടന്ന 1982ലെ ഫൈനലില്‍ ഇറ്റലി 3-1നാണ് കിരീടം ചൂടിയത്. ഇതില്‍ ആദ്യ ഗോള്‍ റോസിയുടെ വകയായിരുന്നു.

ഇറ്റാലിയന്‍ ലീഗിലെ യുവന്റസിന്റേയും എസി മിലാന്റേയും താരമായിരുന്നു. തന്റെ കരിയര്‍ മുഴുവന്‍ ഇറ്റലിയിലെ ക്ലബ്ബുകള്‍ക്കായി മാത്രം കളിക്കാനാണ് പൗളോ ശ്രമിച്ചത്.

രണ്ടു തവണ സിരി എ നേട്ടം ഉണ്ടാക്കിയ താരം യുവന്റസിന് 1984ലെ യൂറോപ്യന്‍ കപ്പും നേടിക്കൊടുത്തു. മുന്‍ ജര്‍മ്മന്‍ താരം യുർഗർ ക്ലിൻസ്മാൻ പൗളോയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.