മറഡോണയുടെ മരണം ഡോക്‌ടറുടെ അനാസ്ഥ മൂലമെന്ന് സംശയം;ഡോക്‌ടര്‍ക്കെതിരെ അന്വേഷണം; വീട്ടിലും ആശുപത്രിയിലും റെയ്‌ഡ്

ബ്യൂണസ് ഐറിസ്: ഡീഗോ മറഡോണയുടെ മരണം ഡോക്‌ടറുടെ അനാസ്ഥ മൂലമെന്ന് സംശയം. ഡോക്‌ടര്‍ക്കെതിരെ അന്വേഷണം. ചികില്‍സാപ്പിഴവുണ്ടായെന്ന് മറഡോണയുടെ മക്കല്‍ നേരത്തെ ആരോപിച്ചിരുന്നു. ഡോക്‌ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായും അര്‍ജന്‍റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡോക്‌ടറുടെ ആശുപത്രിയിലും വീട്ടിലും പൊലീസ് റെയ്‌ഡ് നടന്നതായാണ് അര്‍ജന്‍റൈന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം 25നാണ് 60കാരനായ മറഡോണ അന്തരിച്ചത്.

രണ്ടാഴ്ച്ചയ്ക്ക് മുമ്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഇതിഹാസ താരം സുഖംപ്രാപിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫുട്ബോള്‍ ലോകത്തെ കണ്ണീരിലാഴ്‌ത്തി മരണ വാര്‍ത്ത അപ്രതീക്ഷിതമായി പുറത്തുവന്നത്.