മിതമായ നിരക്കിൽ ബസിൽ താമസസൗകാര്യം ; പുതിയ പരീക്ഷണവുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: നിരത്തില്‍ ഓടി ലാഭമുണ്ടാക്കാനുള്ള പദ്ധതികള്‍ ലക്ഷ്യത്തില്‍ എത്താതായതോടെ പുതിയ പരീക്ഷണവുമായി കെഎസ്‌ആര്‍ടിസി. ബസുകള്‍ താമസസൗകര്യമുള്ള മുറികളാക്കാനാണ് പുതിയ പദ്ധതി. കെഎസ്‌ആര്‍ടിസി എം.ഡി ബിജു പ്രഭാകരന്റേതാണ് വിനോദ സഞ്ചാര മേഖലകളില്‍ ‘മിതമായ നിരക്കില്‍ ബസില്‍ താമസ സൗകര്യം’ എന്ന ആശയം. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ബസിനുള്ളില്‍ താമസിക്കാനുള്ള സൗകര്യമാകും.

പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യം മൂന്നാറില്‍ ആണ് സജ്ജമാകുന്നത്. ഒരേസമയം 16 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന എസി ബസുകളാണ് ഒരുക്കുന്നത്.കിടക്കയും, മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടും ഉള്‍പ്പെടെ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ച്‌ മാതൃകയില്‍ ആണ് താമസ സൗകര്യം ബസില്‍ തയ്യാറാക്കുന്നത്. നിരക്ക് തീരുമാനിച്ചിട്ടില്ല. ബസ് പാര്‍ക്ക് ചെയ്യുന്ന ഡിപ്പോയിലെ ശുചിമുറികള്‍ താമസിക്കുന്നവര്‍ക്ക് ഉപയോഗിക്കാം.

കെഎസ്‌ആര്‍ടിസി ബസുകള്‍ കച്ചവട സ്ഥാപനങ്ങള്‍ ആക്കുന്ന ജോലികളും നടന്നുവരികയാണ്. മൂന്നാറിലെ വിനോദ സഞ്ചാര മേഖല തുറന്നാലുടന്‍ ബസ് താമസത്തിനായി നല്‍കുമെന്ന് ഡിപ്പോ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് സേവി ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമാണിത്. ജീവനക്കാര്‍ക്കു വിശ്രമിക്കുന്നതിനായി പ്രധാന ഡിപ്പോകളില്‍ സ്റ്റാഫ് ബസ് ഇറക്കിയിരുന്നു.