ഗുജറാത്ത് ക്രിക്കറ്റ് ടീമില്‍ ഇടം നേടാന്‍ വ്യാജ രേഖയുണ്ടാക്കിയതിൽ ഇന്ത്യൻ താരം മുനാഫ് പട്ടേലിനും പങ്ക്

അഹമ്മദാബാദ്: ഗുജറാത്ത് ക്രിക്കറ്റ് ടീമില്‍ ഇടം നേടാന്‍ അണ്ടര്‍ 16 താരം വ്യാജ രേഖയുണ്ടാക്കിയ സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുനാഫ് പട്ടേലിനും പങ്ക്. ഗുജറാത്ത് സ്വദേശി അല്ലാത്ത ശിവം ഭരദ്വാജ് എന്ന കളിക്കാരന്‍ വ്യാജ രേഖ ഉപയോഗിച്ച് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ടീമില്‍ ഇടം നേടുകയായിരുന്നു.

എന്നാല്‍ ശിവം ഭരത്വാജിന്റെ പ്രായം 16ല്‍ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്തിലെ ഇക്ഹാര്‍ എന്ന ഇടത്തില്‍ നിന്ന് വരികയാണെന്നാണ് ഭരത്വാജിന്റെ രേഖകളില്‍ പറയുന്നത്. എന്നാല്‍ രേഖകളില്‍ പറയുന്ന സ്‌കൂളുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെ ഒരു കുട്ടി പഠിക്കുന്നില്ലെന്നായിരുന്നു മറുപടി.

ഇതോടെ നടത്തിയ അന്വേഷണത്തില്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ബറോഡ ക്രിക്കറ്റ് അക്കാദമിയിലേക്ക് ഭരത്വാജിന് വഴി തുറന്ന് കൊടുത്തത് മുനാഫ് പട്ടേല്‍ ആണെന്നതാണ് ഇന്ത്യന്‍ പേസറെ കുഴക്കുന്നത്.

ഭരത്വാജിന്റെ രേഖകളില്‍ പറയുന്ന ഇക്ഹര്‍ മുനാഫ് പട്ടേലിന്റെ ജന്മസ്ഥലമാണ്. സംഭവത്തില്‍ മുനാഫ് പട്ടേലിനെതിരെ കേസെടുക്കുമോയെന്ന് വ്യക്തമല്ല. ജൂലൈ 23ന് ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ ജനറല്‍ ബോര്‍ഡ് മീറ്റിങ്ങില്‍ വിഷയം ചര്‍ച്ച ചെയ്യും. കേസ് കൊടുക്കുന്നത് സംബന്ധിച്ച തീരുമാനം ഇതിന് ശേഷമാവും ഉണ്ടാവുക.