പി ചിദംബരത്തിനും കാര്‍ത്തി ചിദംബരത്തിനും എതിരേ എൻഫോഴ്സ്മെന്റ് കുറ്റപത്രം സമർപ്പിച്ചു

ന്യൂഡെൽഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കേന്ദ്രമന്ത്രിയായിരുന്ന  പി ചിദംബരത്തിനെതിരെയും മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരേയും എൻഫോഴ്സ്മെന്റ് കുറ്റപത്രം സമർപ്പിച്ചു .ലോക് ഡൗണിന് ശേഷം കോടതികളുടെ പ്രവര്‍ത്തനം പഴയപടി ആയാല്‍ തുടര്‍ന്ന് നടിപടികള്‍ സ്വീകരിച്ചു തുടങ്ങുമെന്നാണ് സൂചനകള്‍. പ്രത്യേക ജഡ്ജിക്ക് മുൻപാകെ ചൊവ്വാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്.

ഒന്നാം യുപിഎയുടെ കാലത്താണ് ഐഎൻഎക്സ്. മീഡിയയ്ക്ക് വിദേശത്തുനിന്ന് 305 കോടിരൂപയുടെ നിക്ഷേപത്തിനായി വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് ചട്ടം ലംഘിച്ച് അനുമതി നൽകിയെന്ന പരാതിയിൽ സിബിഐ. കേസെടുത്തത്. അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരം വഴിവിട്ട സഹായം നൽകിയെന്നായിരുന്നു ആരോപണം.

2018 യിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തു. ചിദംബരത്തെ ചോദ്യം ചെയ്യാൻ സിബിഐ സമൻസ് അയച്ചു. സിബിഐയുടെ അഴിമതിക്കേസിൽ മുൻകൂർ ജാമ്യം തേടി ചിദംബരം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

2019 ജനുവരി 25ന് രണ്ട് കേസുകളിലുമുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുകയും ഓഗസ്റ്റ് 20 ന് മുന്‍ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. ഓഗസ്റ്റ് 21 ന് പി. ചിദംബരത്തെ സി.ബി.ഐ അറസ്റ്റു ചെയ്തു.
സി ബിഐ സമർപ്പിച്ച കേസിന്റെ ജാമ്യാപേക്ഷയുടെ വാദം കേൾക്കാനിരിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
അറസ്റ്റിന് ശേഷം ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിരിക്കുന്നത്.